മാർച്ച് 11 ന് ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് നോസ് വീലിൽ തകരാർ സംഭവിച്ചു എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു.
ബാങ്കോക്ക്: ഹൈദാരാബാദിൽ നിന്ന് തായ്‍ലൻഡിലേക്ക് പോയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങിനിടെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാൻഡിംഗിനിടെ വിമാനത്തിന്‍റെ നോസ് വീലിൽ തകരാർ. അതിസാഹസികമായാണ് പൈലറ്റ് വിമാനം നിലത്ത് ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 133 യാത്രക്കാരും സുരക്ഷിതരാണ്. തായ്‍ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിലാണ് സംഭവം. പിന്നാലെ ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ അടച്ചു.
ബോയിംഗ് 737-മാക്സ്8 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടത്. മാർച്ച് 11 ന് ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് നോസ് വീലിൽ തകരാർ സംഭവിച്ചു എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ സിസ്റ്റത്തിന്റെ നിർണായക ഘടകമാണ് നോസ് വീൽ. ഹൈദരാബാദിൽ നിന്ന് ഇന്ന് രാവിലെ രാവിലെ 6.42 ന് പറന്നുയർന്ന വിമാനം പ്രാദേശിക സമയം രാവിലെ 11.40 ന് ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വിമാനം റണ്‍വേയിൽ കുടുങ്ങിയ നിലയിലാണ്. ഇന്ന് വൈകുന്നേരം വരെ റണ്‍വെ അടച്ചിടും. എല്ലാ വിമാനങ്ങളും വ്യോമാതിർത്തിയിൽ നിർത്തുകയും ചിലത് ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
