നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ് കേസ്; മൂന്ന് ആർഎസ്എസ് പ്രവർത്തകര്‍ റിമാന്‍ഡില്‍

By Web TeamFirst Published Feb 4, 2019, 7:54 PM IST
Highlights

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ അറസ്റ്റിലായ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ ഈ മാസം 18വരെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ അറസ്റ്റിലായ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. കേസില്‍ മുഖ്യപ്രതി ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീണിനെയും സഹായി ശ്രീജിത്തിനെയും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. 

ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ബി ജെ പി ശബരിമല കർമസമിതി ഹർത്താൽ ദിവസമാണ് പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യം ബോംബേറുണ്ടായത്. നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നെടുമങ്ങാട് എസ് ഐയെ ആക്രമിച്ച  കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതിനുശേഷമാണ് ആക്രണമുണ്ടായത്. പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ആർ എസ് എസ് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. പ്രവീണിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനുള്‍പ്പെടെ ഏഴ് പേർ ബോംബേറ് കേസിൽ പിടിയിലായിരുന്നു. 

ആഴ്ചകൾക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത്. സമ്മർദ്ദം ശക്തമയാതോടെയാണ് പ്രതികളായ പ്രവീണും, ശ്രീജിത്തും തമ്പാനൂരിൽ നിന്ന് രാവിലെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി അശോകന് ലഭിക്കുന്നത്. രാവിലെ മുതൽ പൊലീസ് റെയിൽവേ സ്റ്റേഷനില്‍ പൊലീസുണ്ടായിരുന്നു. പ്രവീണും ശ്രീജിത്തുമെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2017 ജൂണ്‍ മുതൽ നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ പ്രവർത്തിച്ചിരുന്നതെന്നും നാഗ്പ്പൂരിൽ നിന്ന് പരിശീലനം ലഭിച്ച പ്രവീണ്‍ ബോംബ് നിർമ്മാണത്തിലും വിദഗ്ധനാണെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു.

click me!