
തിരുനെൽവേലി: കുട്ടികളെ ഏത് പ്ലേ സ്കൂളിൽ ചേർക്കണമെന്നത് ഭൂരിഭാഗം രക്ഷിതാക്കളെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ അത്തരം മാതാപിതാക്കളിൽ നിന്നും വ്യത്യസ്തയാകുകയാണ് ഒരു കളക്ടർ. സ്വന്തം മകളെ സർക്കാർ അംഗൻവാടിയിൽ ചേർത്ത് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് തിരുനെൽവേലി ജില്ലാ കളക്ടർ ശിൽപ പ്രഭാകർ സതീഷ്. പാളയംകോട്ടെയിലെ അംഗൻവാടിയിലാണ് കളക്ടർ മകളെ ചേർത്തത്. തിരുനെൽവേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശിൽപ.
മകളെ അംഗൻവാടിയിൽ ചേർത്തതിൽ വളരെ സന്തോഷവതിയാണ് താനെന്ന് കർണ്ണാടക സ്വദേശിയായ കളക്ടർ പറഞ്ഞു. 'സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകുന്നതിന് വേണ്ടിയും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനും വേണ്ടിയാണ് മകളെ പ്ലേ സ്കൂളിൽ ചേർക്കാതെ അംഗൻവാടിയിൽ ചേർത്തത്. കളക്ട്രേറ്റിന് സമീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്'-ശിൽപ പറയുന്നു.
ജില്ലയിൽ ഏകദേശം ആയിരത്തോളം അംഗൻവാടികൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തും മികച്ച അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. ഒപ്പം എല്ലാ അംഗൻവാടികൾക്കും സ്മാർട് ഫോണുണ്ട്. കുട്ടികളുടെ പൊക്കവും തൂക്കവും പരിശോധിക്കുന്നതിനും അരോഗ്യ നില വിലയിരുത്തുന്നതിനുമുള്ള അപ്ലിക്കേഷനുകൾ ഉള്ളവയാണ് ഫോണുകൾ. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ വേറെയും പദ്ധതികൾ ആരംഭിക്കാൻ ആലോചനയുണ്ടെന്നും ശിൽപ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam