
തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടി എൻ ഗോപകുമാറിന്‍റെ സ്മരണാർത്ഥം ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന മൂന്നാമത് ടിഎന്‍ജി പുരസ്കാരം ഇന്ന് സമ്മാനിക്കും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ലിനിയുടെ ഭർത്താവും കുഞ്ഞുങ്ങളും അവാർഡ് ഏറ്റുവാങ്ങും.
സമൂഹമനസ്സിനെ തൊട്ട വാർത്തകളിലൂടെ കേരളത്തിൽ തലയെടുപ്പോടെ നിന്ന മാധ്യമപ്രവർത്തകൻ. വാർത്തകൾക്കൊപ്പം നടക്കാൻ ടിഎൻജി ഇല്ലാതായിട്ട് ഈന്ന് മൂന്ന് വർഷം കഴിയുന്നു. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ഏഷ്യാനെറ്റ് ന്യൂസ് ടിഎൻജിയുടെ സ്മരണാർത്ഥം നൽകുന്നതാണ് ടിഎൻജി പുരസ്കാരം. സാന്ത്വന ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.ആർ. രാജഗോപാൽ, സ്വന്തം വയ്യായ്കകള്‍ മറന്ന് തന്നേക്കാൾ ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാൻ കാസർകോട് ന്യൂ മലബാർ പുനരധിവാ കേന്ദ്രം നടത്തുന്ന എം.എം. ചാക്കോ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ അവാർഡ്.
നിപ്പ ബാധിതരെ ശുശ്രൂഷിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയാണ് ഇത്തവണത്തെ ജേതാവ്. ലിനി ആദരിക്കപ്പെടുന്നതിലൂടെ കേരളത്തിലെ ആതുരസേവന രംഗമാണ് ആദരിക്കപ്പെടുന്നത്. മുൻ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, മുൻ അഡി ചീഫ് സെക്രട്ടറി ലിഡ ജേക്കബ്, സംരംഭകൻ സി ബാലഗോപാൽ എന്നിവർ തയ്യാറാക്കിയ പട്ടികയിൽ നിന്ന് പ്രേക്ഷകരാണ് വോട്ടെടുപ്പിലൂടെ ലിനിയെ അവാർഡിനായി തെരഞ്ഞെടുത്തത്.
വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ലിനിയുടെ ഭർത്താവ് സജീഷും മക്കളും സ്പീക്കർ ശ്രീരാമകൃഷ്ണനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് ശേഖർ ഗുപ്ത് ചടങ്ങിൽ മാധ്യമങ്ങളുടെ വർത്തമാനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. പ്രശസ്ത ചലച്ചിത്ര കാരൻ ടി വി ചന്ദ്രൻ ടി എൻ ജി അനുസ്മരണ പ്രഭാഷണം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam