
തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ വാടകക്കെടുക്കാനുള്ള കെഎസ്ആര്‍ടിസി എംഡി. ടോമിന്‍ തച്ചങ്കരിയുടെ നീക്കം നടപ്പാകില്ല. ഗതാഗമന്ത്രിയും ഭരണപക്ഷ യൂണിയനുകളും എതിർപ്പ് അറിയിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ പിന്തുണയും ഈ കാര്യത്തിൽ തച്ചങ്കരിക്ക് കിട്ടില്ല.
വാടകയ്ക്ക് ബസ്സ് ഓടിച്ചുള്ള പരീക്ഷണം കെഎസ്ആര്‍ടിസി ഇതിന് മുൻപ് നടത്തിയത് സ്കാനിയ സർവ്വീസിലാണ്. കിലോമീറ്ററിന് 27രൂപ നിരക്കില്‍ വാടകക്കെടുത്ത ബസ്സുകള്‍ അരക്കോടിയോളം രൂപ ആദ്യ മൂന്ന് മാസത്തിൽ തന്നെ നഷ്ടമുണ്ടാക്കി. അപ്പോഴാണ് 15000 സ്വകാര്യ ബസ്സുകള്‍ വാടകക്കെടുക്കാനുള്ള ആശയവുമായി എംഡി ടോമിന്‍ തച്ചങ്കരി രംഗത്ത് വന്നത്.
സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകുന്നതാണ് ഇതുവരെയുള്ള എംഡിയുടെ പ്രവർത്തർത്ത ശൈലി. അതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിന്തണയും ഉണ്ട്. എന്നാൽ ഇത്തവണ, കഥ മാറുന്നു. ബസ് വാടകയ്ക്ക് എടുത്തോടിച്ച വകയിൽ ഇതുവരെ ഉണ്ടായ നഷ്ടങ്ങളുടെ കണക്കും, സ്വകാര്യവൽക്കരണശ്രമമെന്ന ആരോപണവും തച്ചങ്കരിക്ക് എതിരായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും ഈ പദ്ധതിക്ക് കൂടെയില്ല. ചുരുക്കത്തിൽ തച്ചങ്കരിയുടെ സ്വപ്ന പദ്ധതി ആശമായി തന്നെ അവസാനികകാനാണ് സാധ്യത.
തൊഴിലാളി സംഘടനകളാകട്ടെ എം ഡിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്. ഈ മാസം 24ന് വിവിധ യൂണിയനുകളുടെ സംയുക്ത സമര പ്രഖ്യാപനം നടക്കും.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാകട്ടെ തൊഴിലാളി സംഘടനകളുടെ ആശങ്കകൾ തള്ളിക്കളയാനാകില്ലെന്ന പറഞ്ഞ് നേരത്തെ തന്നെ നയം വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam