ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു

By Web TeamFirst Published Aug 10, 2018, 12:52 PM IST
Highlights

ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെയും ചരക്ക് വാഹനങ്ങളെയും ജില്ലയില്‍ പ്രവേശിപ്പിക്കില്ല.

ഇടുക്കി: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍  വിനോദ സഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍  ഉത്തരവ് പുറപ്പെടുവിച്ചു. റോഡുകള്‍ തകരാനും അപകടങ്ങളുണ്ടാവാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെയും ചരക്ക് വാഹനങ്ങളെയും ജില്ലയില്‍ പ്രവേശിപ്പിക്കില്ല.

ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടറും ഉടന്‍ തുറന്നേക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നാലാമത്തെ ഷട്ടര്‍ രണ്ട് മണിയോടെ തുറക്കാനാണ് തീരുമാനം. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക. 

വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്, മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തd മഴക്കെടുതിക്ക് കുറവില്ല. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 26 ആയി. 

click me!