
തിരുവനന്തപുരം:മഹാപ്രളയം മൂലം സംസ്ഥാനത്തെ തൊഴില്‍ മേഖലയിലുണ്ടായ നഷ്ടം നികത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വൈകാതെ നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പുതിയ കേരളം ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ കുടുങ്ങിയവരെ ജീവനോടെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു സര്‍ക്കാരിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. ആ ഘട്ടം നാം മറികടന്നു. ഇനിവേണ്ടത് ക്യാംപുകളില്‍ അഭയം തേടിയ ലക്ഷക്കണക്കിന് പേര്‍ക്ക് വാസയോഗ്യമായ താമസസ്ഥലങ്ങള്‍ ഒരുക്കിയെടുക്കുക എന്നതാണ്.
പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക, നിര്‍മ്മാണ, പരന്പരാഗത മേഖലകളിലെല്ലാം വ്യാപകമായ രീതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും കാലാവസ്ഥ പൂര്‍വസ്ഥിതിയാലാക്കുന്നതോടെ ഈ മേഖലകള്‍ വീണ്ടും സജീവമാക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ചെറുകിട കച്ചവടക്കാര്‍ക്ക് പത്ത് ലക്ഷം രൂപ വരെ വായ്പരഹിത ലോണായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ തൊഴില്‍ പുനസ്ഥാപിക്കാന്‍ കുറച്ചു സമയമെടുക്കും. എന്നാല്‍ കാലാവസ്ഥ കൂടി അനുകൂലമായാല്‍ കാര്‍ഷിക-പരന്പരാഗത മേഖലകളില്‍ പെട്ടെന്ന് തന്നെ മാറ്റം കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുണ്ടായിരുന്ന തൊഴില്‍ മേഖലകള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം. കൈത്തറിമേഖല പൂര്‍ണമായും തകര്‍ന്ന ശേഷം തിരിച്ചു വന്ന ചരിത്രം നമ്മുക്ക് മുന്നിലുണ്ട്. സ്കൂള്‍ യൂണിഫോം കൈത്തറിയിലാക്കിയത് ആ മേഖലയുടെ തിരിച്ചു വരവിന് കാരണമായി. ഇങ്ങനെയുള്ള പദ്ധതികളും ആശയങ്ങളും നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേരളം പുനര്‍നിര്‍മ്മിക്കുക എന്നാല്‍ അതൊരു അവസരം കൂടിയാണ്. നിര്‍മ്മാണമേഖലയിലടക്കം ധാരാളം തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കാം. എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. തീര്‍ച്ചയായും ഈ പ്രതിസന്ധിയില്‍ നിന്നും നാം കരകയറും. പഴയ അവസ്ഥയിലേക്ക് തിരിച്ചു പോവുക എന്നതല്ല പുതിയൊരു കേരളം കെട്ടിപ്പൊക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. തീര്‍ച്ചയായും കൂട്ടായ പരിശ്രമത്തിലൂടെ ഒറ്റക്കെട്ടായി നാം മുന്നോട്ട് പോകാനാരംഭിക്കുന്നതോടെ ശക്തമായി തിരിച്ചു വരാന്‍ നമ്മുക്കാവും ടി.പി.രാമകൃഷ്ണന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam