
ദില്ലി: ഡിജിപി സ്ഥാനത്ത് നിന്ന് ടെന്‍കുമാറിനെ മാറ്രിയതിനെതിരായ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. സെന്‍കുമാറിനെ മാറ്റിയത് നിയമങ്ങള്‍ ലംഘിച്ചാണെന്ന വാദം കോടതി അംഗീകരിച്ചാല്‍ നിലവിലെ ഡി.ജി.പിയെ കോടതി തന്നെ മാറ്റുന്ന സാഹചര്യമുണ്ടാകും. കേസിന്റെ നടപടികള്‍ പരിശോധിക്കാന്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ദില്ലിയില്‍ തങ്ങുന്നുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയാണ് ലോക്‌നാഥ് ബഹറയെ നിയമിച്ചത്. ജിഷ വധം, പുറ്റിങ്ങള്‍ എന്നീ കേസുകള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനായിരുന്നു ആ നടപടിയെന്നായിരുന്നു സര്‍ക്കാര് സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണം.
അതേസമയം സര്‍ക്കാരിന്റെ നടപടി രാഷ്ടീയപകപോക്കലിന്റെ ഭാഗമാണെന്ന വാദമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. അതിനുള്ള തെളിവുകളും സെന്‍കുമാര്‍ ഹാജരാക്കി. ഇതോടെ സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ രേഖകളെല്ലാം സര്‍ക്കാരിന് കോടതിയില്‍ നല്‍കേണ്ടിവരും. രേഖകള്‍ കോടതിയില്‍ എത്തിയാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള പല വാദങ്ങളും തെറ്റാണെന്ന് വ്യക്തമാകുമെന്ന് സെന്‍കുമാറിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ നടപടി തെറ്റാണെന്ന് ബോധ്യമായാല്‍ നഷ്ടപ്പെട്ട കാലാവധി തിരുച്ചുനല്‍കി ഡി.ജി.പി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന സെന്‍കുമാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും.
കേസിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ദില്ലിയില്‍ തങ്ങുന്നുണ്ട്. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജിഷ വധക്കേസിന്റെയും പുറ്റിങ്ങള്‍ ദുരന്തത്തിന്റെയും അന്വേഷണ വിവരങ്ങളും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ കോടതിയില്‍ നിന്നുണ്ടായിട്ടുള്ള നിരീക്ഷങ്ങള്‍ സര്‍ക്കാരിന് വാദങ്ങള്‍ക്ക് എതിരാണ്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹരീഷ് സാല്‍വെയാകും സര്‍ക്കാരിന് വേണ്ടി എത്തുക. ഡി.ജി.പി ലോക്‌നാഥ് ബെഹറയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും ദില്ലിയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam