കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. വിപുലമായ സമ്പർക്ക പട്ടികയുള്ള രോഗിക്ക്, പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെ വവ്വാലുകളിൽ നിന്നാകാം രോഗം പകർന്നതെന്ന് സംശയിക്കുന്നു. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. ജാഗ്രതാ നിർദേശം നൽകി. വിപുലമായ സമ്പർക്കം രോഗിക്ക് ഉണ്ടായിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. രോ​ഗിയെ രാത്രി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഒരിക്കൽ പനി വന്ന് മാറിയ ആളാണ്. വേറെ ആർക്കും ഇതുവരെ ലക്ഷണം കണ്ടിട്ടില്ല. ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിഡ്രോവൽ സിംപ്റ്റംസ് എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ സമ്പർക്കം കൂടുതലാകാമെന്നും സംശയിക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.