
കോട്ടയം: ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ തള്ളി ജലന്ധർ രൂപത. അഡ്മിനിസ്ട്രേറ്ററുടെ ഇടപെടൽ അസ്വാഭാവികമെന്ന് ജലന്ധര്‍ രൂപത പത്രക്കുറിപ്പില്‍ വിശദമാക്കി. സന്യാസിനി സമൂഹത്തിന്റെ കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഇടപെടാറില്ല. കന്യാസ്ത്രീകളെ അവരവരുടെ മഠത്തിലേക്ക് തിരികെ വിളിക്കുകയാണ് ചെയ്തത്. അനുവാദമില്ലാതെയാണ് കന്യാസ്ത്രീകൾ കുറവിലങ്ങാട്ടേക്ക് പോയതെന്നും രൂപത വ്യക്തമാക്കി.
സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധർ രൂപത പി ആർ ഒ. കന്യാസ്ത്രീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ രൂപതാ അധ്യക്ഷൻ ഇടപെടാറില്ലെന്നും കൗൺസിലിനും മദർ ജനാറാളിനുമാണ് അധികാരമെന്നും ജലന്ധർ രൂപത വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. ബിഷപ്പ് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതിയാണ് തീർപ്പാക്കേണ്ടതെന്ന് വാര്‍ത്താക്കുറിപ്പില്‍ ജലന്ധര്‍ രൂപത വ്യക്തമാക്കുന്നു.
നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നൽകിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകിയതായി സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തിയിരുന്നു. ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ ഇക്കാര്യം അറിയിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി. കോട്ടയത്ത് നടക്കുന്ന സേവ് ഔവർ സിസ്റ്റേഴ്സ് പ്രതിഷേധ കൺവെൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തിൽ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധർ ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭ പ്രതികാര നടപടിയെടുത്തത്.
എന്നാൽ നടപടി വൻ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തൽക്കാലം രൂപതാ അഡ്മിനിസ്ട്രേറ്റർ മരവിപ്പിച്ചത്. കേസ് അവസാനിപ്പിക്കുന്നത് വരെ മഠത്തിൽ തുടരാമെന്ന് അറിയിച്ചതായും സിസ്റ്റർ അനുപമ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam