മാനഹാനി ഭയന്ന് ആദിവാസി അമ്മ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി

By Web DeskFirst Published Jun 14, 2016, 6:07 PM IST
Highlights

ചാലിയാര്‍ കക്കാടംപൊയില്‍ വാളാംതോട് ആദിവാസി കോളനിയിലാണ് സംഭവം. ഇക്കഴിഞ്ഞ 30നാണ് 35 കാരിയായ യുവതി മുക്കം സിഎച്ച് സിയില്‍ പ്രസവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ശനിയാഴ്ച യുവതി കുഞ്ഞുമായി തിരിച്ചെത്തി. പിന്നീട് ഞായറാഴ്ച കുഞ്ഞിനെ കാണാതാകുകയും തുടര്‍ന്ന് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞു മരിച്ചു പോയെന്ന് പോലീസിനോടും ആവര്‍ത്തിച്ച യുവതി, തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നു രാവിലെയാണ് മാനഹാനി ഭയന്ന് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് വെളിപ്പെടുത്തിയത്. 

താമസിക്കുന്ന ഷെഡ്ഡിന് സമീപത്ത് കപ്പച്ചെടികള്‍ക്കിടയില്‍ കുഴിയെടുത്ത് മണ്ണിട്ടുമൂടിയ നിലയിലായിരുന്നു മൃതദേഹം. സംശയം തോന്നാതിരിക്കാന്‍ 
മുകളില്‍ കപ്പത്തണ്ടും നട്ടു. ഡിവൈഎസ്‌പി ടി.പി ബാലന്‍, തഹസില്‍ദാര്‍ പി.ജി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിന്റെ  മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. യുവതിയേയും കാമുകനായ ആദിവാസി യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി.

click me!