
വാഷിംഗ്ടണ്‍: പൂന്തോട്ടം പരിപാലിക്കുന്നതിന്റെ വിവിധ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതിന്റെ പിറകെ ട്രോളുകള്‍ നേരിട്ട് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. വൈറ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടമുണ്ടാക്കുന്നതിന് താന്‍ സഹായിക്കുന്നതിന്റെ ഫോട്ടോകളാണ് മെലാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
എന്നാല്‍ ഫോട്ടോകള്‍ വമ്പന്‍ ട്രോളുകള്‍ക്ക് വഴിവയ്ക്കുകയായിരുന്നു. നാലിഞ്ച് നീളമുള്ള ഹൈഹീല്‍ ചെരിപ്പ് ധരിച്ചായിരുന്നു മെലാനിയ പൂന്തോട്ടത്തില്‍ കൈക്കോട്ട് പിടിച്ചുനിന്നിരുന്നത്. ഇതേ ചെരിപ്പിട്ട് മണ്ണില്‍ നിന്ന് കിളയ്ക്കുന്നതിന്റെ ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനെതിരെയാണ് വ്യാപകമായ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൂര്‍ത്ത ഹീലുള്ള ചെരിപ്പ് ധരിച്ച് മണ്ണിലിറങ്ങി പണിയെടുക്കാനാകില്ലെന്നും, ഹീല്‍ മണ്ണിലാഴ്ന്ന് ചെരിപ്പ് ധരിച്ചയാള്‍ വീഴാനാണ് സാധ്യതയെന്നുമുള്ള തരത്തില്‍ വിലയിരുത്തലുകള്‍ വന്നതോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം മെലാനിയ കൈക്കോട്ട് എടുത്ത് പൂന്തോട്ടത്തില്‍ വന്ന് നിന്നതാണെന്ന രീതിയില്‍ കളിയാക്കലുകളെത്തി.
മുമ്പും മെലാനിയയുടെ 'പൂന്തോട്ട പരിപാലനം' ട്രോളുകള്‍ക്കിടയാക്കിയിട്ടുണ്ട്. ടൈറ്റ് ജീന്‍സും ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും, സണ്‍ ഗ്ലാസുമെല്ലാം അണിഞ്ഞായിരുന്നു അന്ന് മെലാനിയ പൂന്തോട്ടത്തില്‍ പണിക്കിറങ്ങിയിരുന്നത്.
ചെരിപ്പ് മാത്രമല്ല, അണിഞ്ഞിരിക്കുന്ന വസ്ത്രവും മെലാനിയയെ ട്രോളാനായി ഉപയോഗിക്കുകയാണ് ട്രോളന്മാര്‍. വസ്ത്രത്തിന്റെ വില സൂചിപ്പിക്കുന്ന ടാഗ് ഊരിക്കളയാതെയാണ് മെലാനിയ ഇത് ധരിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം.
ഏതാണ്ട് 50,000 രൂപയുടെ ഡിസൈനര്‍ സ്‌കര്‍ട്ടും, 3 ലക്ഷം രൂപയുടെ ഉടുപ്പും ധരിച്ചാണ് മെലാനിയ മണ്ണില്‍ പണിയെടുക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam