
കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്‍റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. നിരോധനകാലത്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അപര്യാപ്തമെന്ന പരാതിയാണ് ഈ വര്‍ഷവും തൊഴിലാളികള്‍ ഉന്നയിക്കുന്നത്.
ദേശീയ ട്രോളിങ് നയമനുസരിച്ച് 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്. ഓഖി ചുഴലിക്കാറ്റും അടിക്കടി കടല്‍ പ്രക്ഷുബ്ദമാവുന്നതും മൂലം നിരവധി തൊഴില്‍ദിനങ്ങള്‍ ഇതിനോടകം നഷ്ടപ്പെട്ടതിനാല്‍ ഇക്കുറി ട്രോളിംഗ് കാലത്ത് ദുരിതം ഏറുമെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു നിരോധനം ബാധകമല്ലെങ്കിലും ഇവയുടെ കാരിയര്‍ വള്ളങ്ങള്‍ക്ക് വിലക്കുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിനായി തീരദേശങ്ങളില്‍ ഫിഷറീസ് വകുപ്പ് നിരീക്ഷണം ശക്തമാക്കും. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തീരദേശ ജില്ലകളില്‍ കളക്ടര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥരുടെയും മത്സ്യതൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചു. അതേസമയം നിരോധന കാലയളവ് വര്‍ദ്ധിപ്പിച്ച നടപടി ചോദ്യംചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam