
കാസർഗോഡ്: മദ്രസാ വിദ്യാർത്ഥികളും പ്രീമെട്രിക്ക് ഹോസ്റ്റലിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥികളും പീഡനത്തിന് ഇരായായി. പ്രതികളായ മദ്രസാധ്യാപകനേയും ഹോസ്റ്റൽ വാർഡനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് തീരദേശമേഖലയിൽ പ്രവർത്തിക്കുന്ന മദ്രസയിലെ അധ്യാപകനാണ് കുട്ടികളെ പീഡിപ്പിച്ചത്. കർണാടക സുള്ള്യ സ്വദേശിയായ സിദ്ധീഖ് മൗലവിയാണ് പ്രതി.
നാലു വർഷമായി സിദ്ധിഖ് മൗലവി ഈ മദ്രസയിലെ അധ്യാപകനാണ്. പീഡനത്തിനിരയായ ഒരു കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ അധ്യാപകനെ പിരിച്ച് വിട്ട് പീഡന വിവരം ഒതുക്കി തീർക്കാനായിരുന്നു മദ്രസാ കമ്മിറ്റിയുടെ നീക്കം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുവരേ നാലുകുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാസർഗോഡിന്റെ വടക്കൻ മേഖലയിലുള്ള സർക്കാർ പ്രീമെട്രിക്ക് ഹോസ്റ്റലിലെ ദളിത് കുട്ടികളാണ് പീഡനത്തിനിരയായ മറ്റ് വിദ്യാർത്ഥികൾ. ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡനായി ജോലി ചെയ്യുന്ന ആദൂർ സ്വദേശി മുഹമ്മദലിയാണ് പ്രതി.
ജൂൺ മാസത്തിലാണ് മുഹമ്മദലി ഇവിടെ വാർഡനായി ചേർന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്നുമാണ് പിടികൂടിയത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലാണ് രണ്ട് കേസിലേയും പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരു സ്ഥാപനങ്ങളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാനാണ് അധികൃതരുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam