
ദില്ലി: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന കാശ്മീരിൽ നിന്നുള്ള രണ്ടുപേരെ ഉത്തർപ്രദേശിൽ വച്ച് അറസ്റ്റ് ചെയ്തതായി പൊലീസ്. ജമ്മുകശ്മീരിലെ കുൽഗാം സ്വദേശിയായ ഷാനവാസ് അഹമ്മദ്, പുൽവാമയിൽ നിന്നുള്ള ആഖിബ് അഹമ്മദ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളാണ് ഷാനവാസ് അഹമ്മദെന്ന് സംശയിക്കുന്നതായി ഉത്തർപ്രദേശ് പൊലീസ് ചീഫ് ഒ പി സിംഗ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഭീകരവിരുദ്ധ സ്ക്വാഡാണ് ഇവർ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് കൈത്തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പുൽവാമയിൽ ഭീകരാക്രമണം നടക്കുന്നതിന് മുമ്പാണോ അതിന് ശേഷമാണോ ഇവർ എത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഭീകരസംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഒ പി സിംഗ് പറഞ്ഞു. ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നാൽപത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam