
തെങ്കാശി: കെവിന്‍റെ മരണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത് . നീനുവിന്‍റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുന്നു.
ഡിവൈഎഫ് പ്രവർത്തകൻ നിയാസ് തെങ്കാശിയില്‍ ബസിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. നിയാസിനൊപ്പമുണ്ടായിരുന്ന റിയാസും പിടിയിലായി. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കോട്ടയം മാന്നാനത്ത് നിന്ന് ഇന്നലെ ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെൻമലയ്ക്ക് സമീപം ചാലിയക്കര തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കെവിന്‍റെ കണ്ണുകൾക്ക് സാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്നെടുത്തോയെന്ന് സംശയമുണ്ട്. കഴുത്തിലും പരിക്കുണ്ട്. മൃതദേഹം റേഡിൽ നിന്ന് വലിച്ചിഴച്ചാണ് തോട്ടിൽ കൊണ്ടിട്ടത്.
സംഭവത്തില്‍, കോട്ടയത്തെ പൊലീസിന് സംഭവിച്ചത് ഗുരുതരവീഴ്ചയാണെന്ന ആഷേപമാണ് ഉയരുന്നത്. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്. കെവിന്റെ ഭാര്യയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കോട്ടയം ഗാന്ധി നഗർ സ്റ്റേഷനിലെ എസ്.ഐ ഷിബുവിനേയും, എ.എസ്.ഐ സണ്ണിയേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പി അബ്ദുൾ റഫീഖിനെ സ്ഥലം മാറ്റി.
കേസില്‍, കെവിന്‍റെ ഭാര്യ സഹോദരന്‍ ഷ്യാനു ചാക്കോയടക്കമുള്ള 9 പേരെ പൊലീസ് തെരയുകയാണ്. പെൺകുട്ടിയുടെ സഹോരനുൾപ്പെട്ട സംഘം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഭാഗത്തേക്കാണ് കടന്നത്. ഇവർ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരമുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഒരു വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടറി നിയാസാണ് വാഹനം തൻറെ പക്കൽ നിന്നും വാങ്ങിക്കൊണ്ട് പോയതെന്ന് ഉടമ ഇബ്രാഹിംകുട്ടി പൊലീസിന് മൊഴി നൽകി.
അതേസമയം, ഇന്ന് രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ സഹോദരന്‍റെ സുഹൃത്ത് നിശാലും ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കെവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam