
പാലക്കാട്: ഒലവക്കോട് നാലുവയസുകാരിയെ ലൈംഗിക പീഡിനത്തിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള ഭിക്ഷാടന സംഘമാണ് കൊലപാതകത്തിന് പിന്നലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഒലവക്കോട് റയിൽവേ സ്റ്റേഷന് സമീപം നാലു വയസുകാരിയുടെ മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നിൽ ഭിക്ഷാടന സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് തിരുവള്ളുവർ സ്വദേശി സുരേഷ്, തഞ്ചാവൂർ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് തിരുപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ജനുവരി ആദ്യ വാരമാണ് തമിഴ്നാട്ടിൽ നിന്നും തട്ടിയെടുത്ത നാലുവയസുകാരിയുമായി രണ്ടു പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്. ഒരാഴ്ച്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തി.
ജനുവരി 12 ന് രാത്രി സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷൻമാർ ചേർന്ന് ബാലികയെ ലൈഗിംകമായി പീഡിപ്പിച്ചു. നിലവിളിച്ച പെൺകുട്ടിയെ ഇരുവരും ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്തിൽ മുറുക്കി പ്രതികൾ മരണം ഉറപ്പ് വരുത്തി. ശബ്ദം കേട്ട് ഉണർന്ന സംഘത്തിലെ മറ്റുള്ളവരും ചേർന്ന് മൃതദേഹം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരുകിൽ ഉപേക്ഷിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്.
പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, ബലാൽസംഘം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ സുരേഷ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam