
ശബരിമല: സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയിട്ടും ശബരിമല പ്രവേശനത്തിനെത്തിയ രണ്ട് യുവതികള്‍ നടപ്പന്തലില്‍ തുടരുന്നു. വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഇന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഭക്തരായുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ആക്ടിവിസ്റ്റുകളാണ് സന്നിധാനത്തേക്ക് പോകാൻ ഇന്ന് എത്തിയതാണെന്ന് ആണ് മനസിലാക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിയമ വിധേയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്. അതുകൊണ്ടാണ് വരുന്ന സ്ത്രീകൾക്ക് സുരക്ഷാ നൽകുന്നത്.
പ്രതിഷേധമല്ല ഇന്ന് മടങ്ങാൻ പറയാൻ കാരണം. മല കയറാന്‍ എത്തുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും കടകംപള്ളി വിശദമാക്കി. എന്നാല്‍, ഇതെല്ലാം അറിയിച്ചിട്ടും നടപ്പന്തലില്‍ തന്നെ രണ്ട് യുവതികള്‍ തുടരുകയാണ്.
രണ്ട് യുവതികളാണ് ഐജി ശ്രജീത്തിന്‍റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ നടപ്പന്തല്‍ വരെയെത്തിയത്. ഹൈദരാബാദില്‍ നിന്നുള്ള മോജോ ജേര്‍ണലിസ്റ്റ് കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് മലകയറിയത്. ഇപ്പോള്‍ ഐജിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam