
അബുദാബി: യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയിൽ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികൾക്ക് വീസ ഫീസിൽ ഇളവു നൽകാൻ തുടങ്ങിയെന്ന് മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി. സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ സ്വദേശിവൽക്കരണ ക്ലബ്ബുകൾ രൂപീകരിച്ചാണ് നടപടികൾ ഊർജിതമാക്കുക. ഇതിൽ കമ്പനികൾക്ക് അംഗത്വം നൽകുമെന്നും വ്യക്തമാക്കി.
ഒരു വിദേശ തൊഴിലാളിയെ കൊണ്ടുവരണമെങ്കിൽ 3000 ദിർഹം ഫീസ് ഇനത്തിൽ കമ്പനികൾ നൽകണം. സ്വദേശിവൽക്കരണ ക്ലബ്ബിൽ അംഗത്വം നേടുന്നതോടെ ഈ നിരക്ക് 300 ദിർഹമായി കുറയും. മാത്രമല്ല ഈ കമ്പനികൾ മന്ത്രാലയത്തിലെ പ്ലാറ്റിനം വിഭാഗത്തിലേക്ക് മാറുകയും ചെയ്യും.
ഇതോടെ വീസാ അപേക്ഷകളുടെ നിരക്ക് കുത്തനെ കുറയും. സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കുള്ള ക്ലബ്ബ് കഴിഞ്ഞ വർഷമാണു നിലവിൽ വന്നത്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്നായി കമ്പനികളെ വേർതിരിച്ചാണ് വീസ ഇളവുകൾ നൽകുക.
ഓരോ സ്ഥാപനത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം നോക്കിയാണ് അംഗത്വം നൽകുന്നത്. കമ്പനികളിലുള്ള മൊത്തം തൊഴിലാളികളെയും അവരുടെ വിദ്യാഭ്യാസ യോഗ്യതയും സ്വദേശികളുടെ എണ്ണവും താരതമ്യം ചെയ്താണ് കമ്പനികൾക്ക് മന്ത്രാലയം ഇളവുനൽകുക.കമ്പനികളുടെ തൊഴിൽനിയമനം, പരിശീലനം, നടത്തിപ്പ്, തൊഴിൽ സാഹചര്യം എന്നിവയ്ക്കെല്ലാം തോത് നിശ്ചയിച്ചിട്ടുണ്ട്. ഇതുനോക്കി അംഗത്വ കമ്പനികൾക്ക് മന്ത്രാലയം പോയിന്റുകൾ നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam