കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായ വാഗ്ദാനം, തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Aug 20, 2018, 9:24 PM IST
Highlights

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച്  കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചു. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാംമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്.

ദില്ലി: പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച്  കേന്ദ്രസർക്കാരിനെ യുഎൻ നിലപാട് അറിയിച്ചു. ഇന്ത്യ നിർദ്ദേശിക്കുന്ന സഹായങ്ങൾ ചെയ്യാംമെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും പങ്കുചേരാമെന്നുമാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്. അതേസമയം ഐക്യരാഷ്ട്രസഭയുടെ സഹായ വാഗ്ദാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.  നിർദ്ദേശം  ചർച്ച ചെയ്ത ശേഷം രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് നിലവില്‍ കേന്ദ്ര സർക്കാർ നിലപാട്.

കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസര്‍ക്കാര‍് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. 

നിരവധി വീടുകള്‍ പുനര്‍നിര്‍മാണം നടത്തേണ്ടതുണ്ട്. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവില്‍ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 

ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങള്‍ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ സഹായമടക്കമുള്ള കാര്യങ്ങളും കേന്ദ്രത്തിന്‍റെ പരിഗണനയിലേക്കെത്തുന്നത്.

click me!