
ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ പശുത്തൊഴുത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയും അനുയായികളും പാടത്തിലൂടെ വാഹനമോടിച്ച് കൃഷി നശിപ്പിച്ചു. ജയില്‍ മന്ത്രി ജയ് കുമാര്‍ സിംഗും അനുയായികളുമാണ് ആഗ്രയിലെ ജലൗനിലുള്ള കടുക് പാടം വാഹനമോടിച്ച് നശിപ്പിച്ചത്. സംഭവം വിവാദമായതോടെ നഷ്ടപരിഹാരം നല്‍കി പ്രശ്നം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രി.
കഴിഞ്ഞ ദിവസമാണ് ആഗ്രയില്‍ നിന്ന് 230 കിലോ മീറ്റര്‍ അകലെ ജലൗനില്‍ ജയില്‍ മന്ത്രി ജയ് കുമാര്‍ സിംഗും അനുയായികളും ചേര്‍ന്ന് ഒരേക്കര്‍ കടുക് കൃഷിയുടെ ഒരു ഭാഗം നശിപ്പിച്ചത്. സമീപ ഗ്രാമമായ ബുന്ദേല്‍ഘണ്ഡില്‍ പുതിയതായി നിര്‍മ്മിച്ച പശുത്തൊഴുത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പാടത്തിന് നടുവിലൂടെ വാഹനമോടിക്കുകയായിരുന്നു. പാടത്തിനു വശത്തുള്ള റോഡില്‍ കൂടി വന്ന വാഹനങ്ങള്‍ പിന്നീട് പാടത്തേയ്ക്കിറക്കുന്നതിന്‍റെയും കൃഷി നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൃഷി നശിച്ചത് കണ്ട കര്‍ഷകന്‍ ദേവേന്ദ്ര ദോഹ്രെ മന്ത്രിയുടെ കാലില്‍ വീണ് കരയുന്നതും പിന്നീട് മന്ത്രി ഇയാളെ കൂട്ടിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് മന്ത്രി കര്‍ഷകന് 4,000 രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. പെട്ടെന്ന് ഉദ്ഘാടനസ്ഥലത്തെത്തേണ്ടതിനാലാണ് പാടത്തിലൂടെ വാഹനമോടിച്ചതെന്നും കൃഷി നശിച്ചതിന് നഷ്ടപരിഹാരം നല്‍കിയെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി ജയ് കുമാര്‍ സിംഗ്. എന്നാല്‍ കൃഷി മുഴുവന്‍ നശിച്ചതായും വായ്പയെടുത്താണ് കൃഷി ചെയ്തതെന്നും ദേവേന്ദ്ര ദോഹ്രെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam