സോളാര്‍കേസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസ്

By Web DeskFirst Published Jul 15, 2016, 4:17 PM IST
Highlights

കൊച്ചി: സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ പെരുമ്പാവൂർ ഡിവൈഎസ്‍പി ഹരികൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുത്തു. സോളാർ കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിജിലൻസ് സംഘം ഇയാളുടെ ആലപ്പുഴയിലെയും എറണാകുളത്തെയും വീടുകളിൽ പരിശോധന നടത്തി. അതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനും പണം നൽകിയെന്ന സരിതയുടെ ആരോപണം ശരിവെച്ച് ബി ജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി.

ഡി വൈ എസ് പി ഹരികൃഷ്ണന്‍റെ പെരുമ്പാവൂരെ ഫ്ളാറ്റ്, ഹരിപ്പാട്ടെയും കായംകുളത്തെയും വീടുകൾ എന്നിവിടങ്ങളിലാണ് വിജിലൻസ് സംഘം ഒരേ സമയം പരിശോധന നടത്തിയത്. ഇയാളുടെ സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട  നിരവധി രേഖകൾ പിടിച്ചെടുത്തു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് സോളാ‍ർ അന്വേഷണവുമായി ബന്ധപ്പെട്ട് സരിതയുടെ അറസ്റ്റുമുതൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളടക്കമുളളവ  നശിപ്പിക്കുന്നതിൽ വരെ ഹരികൃഷ്ണന്   പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്‍പിയായിരിക്കെ എടുത്ത ചില കേസുകൾ സംബന്ധിച്ച് സംശയമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗവും നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു.

ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന് കോൺഗ്രസിലെ പ്രമുഖരുമായുളള അടുപ്പവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഹരികൃഷ്ണനെതിരെ കേസെടുത്ത വിജിലൻസ് സംഘം ഇദ്ദേഹത്തെ പ്രതിയാക്കി കോട്ടയം വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിട്ടുണ്ട്.  എൽ ഡി എഫ് സർക്കാർ അധികാരത്തി വന്ന ശേഷം ഹരികൃഷ്ണന് പുതിയ ചുമതല നൽകിയിരുന്നില്ല.
അതേസമയം മുൻമുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ദില്ലിയിലെ സഹായിക്ക് പണം നൽകിയിട്ടുണ്ടെന്ന സരിതാ എസ് നായരുടെ ആരോപണം ശരിവെച്ച് ബിജു രാധാകൃഷ്ണൻ രംഗത്തെത്തി. ടീം സോളാ‍ർ കമ്പനിയെ കേന്ദ്രപാരമ്പര്യേതര ഊർജ്ജ മന്ത്രാലയത്തിന്റെ ചാനൽ പാർട്ണറാക്കാൻ  മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനും പണം നൽകിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻ ചെങ്ങന്നൂർ എംഎൽഎ പി സി വിഷ്ണു നാഥിന് പണം നൽകിയതായും ബിജു കമ്മീഷനിൽ പറഞ്ഞു.

തിരുവന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കും എംഎൽഎമാർക്കും ഒരു ഐജിയ്ക്കും പങ്കാളിത്തമുളള നക്ഷത്രവേശ്യാലയം പ്രവർത്തിച്ചിരുന്നതായും ക്രോസ് വിസ്താരത്തിനിടെ ബിജു മൊഴി നൽകി. സരിതെയെ പിൻതുടർന്നെത്തിയ തന്നെ ഇവിടെ കെട്ടിയിട്ട് ആറു ദിവസം പീഡിപ്പിച്ചതായും ബിജു പറഞ്ഞു.

 

 

click me!