കണ്ടാല്‍ അറയ്ക്കുന്ന നിലയില്‍ തെരുവില്‍ കണ്ടെത്തി; 'മാര്‍ലി' ഇപ്പോള്‍ അതീവ സുന്ദരന്‍

By Web TeamFirst Published Jan 22, 2020, 3:01 PM IST
Highlights

മൂത്രത്തിലും സ്വന്തം വിസര്‍ജനത്തിലും കുളിച്ച നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് നായക്കുട്ടിയെ കണ്ടെത്തിയത്. പരിചരണമില്ലാതെ വാലില്‍ രോമം ജടകെട്ടിയ നിലയിലായിരുന്നു നായയെ മൃഗാശുപത്രിയിലെത്തിച്ചത്. 

വെസ്റ്റേണ്‍ സൂപ്പര്‍ മേര്‍(ഇംഗ്ലണ്ട്): മല മൂത്ര വിസര്‍ജനത്തിനുള്ളില്‍ കുതിര്‍ന്ന നിലയില്‍ കണ്ട നായ്ക്കുട്ടിയുടെ ശരീരത്തില്‍ നിന്ന് നീക്കിയത് രണ്ട് കിലോയോളം രോമം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഷിറ്റ്സു ഇനത്തില്‍പ്പെട്ട നായയെ കണ്ടെത്തിയത്. മൂത്രത്തിലും സ്വന്തം വിസര്‍ജനത്തിലും കുളിച്ച നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് നായക്കുട്ടിയെ കണ്ടെത്തിയത്. പരിചരണമില്ലാതെ വാലില്‍ രോമം കെട്ടിയ നിലയിലായിരുന്നു നായയെ മൃഗാശുപത്രിയിലെത്തിച്ചത്. പന്ത്രണ്ട് വയസോളം പ്രായം വരുന്ന നായയെ ആരോ തെരുവില്‍ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.

10 മുതല്‍ 16 വയസ് പ്രായം വരെ ജീവിക്കുന്ന ഈ ഇനം നായകള്‍ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഏകദേശം നാലുകിലോയുണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യമായ പരിചരണമില്ലാതെ നായയുടെ നഖങ്ങള്‍ നാലിഞ്ച് വരെ നീണ്ട് കിടക്കുന്ന അവസ്ഥയിലായിരുന്നു. നഖം നീണ്ട് കാലുകള്‍ വരെ വളയുന്ന നിലയിലായിരുന്നു നായയെ കണ്ടെത്തിയത്. 

മാര്‍ലി എന്ന് പേരിട്ട് വിളിക്കുന്ന നായയെ തെരുവില്‍ ഉപേക്ഷിച്ചവരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാസങ്ങള്‍ക്ക് മുന്‍പ് നായയെ തെരുവില്‍ ഉപേക്ഷിച്ചതാവുമെന്നാണ് മൃഗാശുപത്രിയിലെ വിദഗ്ധര്‍ പറയുന്നത്. നായയുടെ രോമങ്ങള്‍ നീക്കിയ ചിത്രങ്ങള്‍ പങ്കുവച്ച അധികൃതര്‍ മാര്‍ലിയുടെ ഉടമസ്ഥനെ പരിചയമുണ്ടെങ്കില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

നായയുടെ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ചതായി കണ്ടെത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ചിപ്പിലെ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിച്ചാല്‍ മാത്രമേ ഉടമയിലേക്ക് എത്താനാവൂ. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അവസാനമായി മാര്‍ലിയെ പരിചരിച്ചവര്‍ ആരാണെന്ന് കണ്ടെത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

click me!