
സ്കൂളിലേയും വീട്ടിലേയും ഭിത്തികള്‍ ചിത്രം വരച്ച് അലങ്കോലമാക്കിയെന്ന് സ്ഥിരം പരാതി കേള്‍പ്പിച്ചിരുന്ന 9 വയസുകാരനായിരുന്നു ലണ്ടന്‍ സ്വദേശി ജോ. വരക്കാന്‍ പേപ്പര്‍ കിട്ടണമെന്ന ഒരു നിര്‍ബന്ധവും ജോ ഗ്രേഗ് എന്ന ഒമ്പതുകാരനില്ല. കയ്യില്‍ കിട്ടുന്ന എന്തിലും ഈ കുഞ്ഞ് കലാകാരന്‍ പടം വരക്കും.
വീട്ടിലെ കുത്തിവരകള്‍ സമീപത്തെ വീടുകളിലേക്കും നീണ്ടതോടെയാണ് മാതാപിതാക്കള്‍ ജോയെ സമീപത്തുള്ള ചിത്രകലാ വിദ്യാലയത്തില്‍ ആക്കിയത്. ഇതോടെ ജോയുടെ ചിത്രം വര ശൈലികളും മാറി. ഇടത്ത് കൈ ഉപയോഗിച്ചാണ് ജോയുടെ വരകള്‍ എല്ലാം.
എന്നാല്‍ അധ്യാപകര്‍ പഠിപ്പിച്ചതല്ല ജോ വരക്കാന്‍ ഇഷ്ടപ്പെട്ടത്. ഡൂഡിലുകള്‍ ആയിരുന്നു ആ ഒമ്പത് വയസുകാരന്‍റെ ഇഷ്ടം. ആരും കാണുക പോലും ചെയ്തിട്ടില്ലാത്ത ഡൂഡിലുകള്‍ ചെയ്ത ജോയെ ഏറെ താമസിയാതെ തന്നെ അവസരങ്ങള്‍ തേടി വന്നു.
ഒന്‍പതാം വയസില്‍ പ്രമുഖ ഹോട്ടലിന്‍റെ ചുമരുകളില്‍ ഡൂഡിലുകള്‍ തീര്‍ക്കാന്‍ നിയമിച്ചിരിക്കുകയാണ് ഈ ഒമ്പത് വയസുകാരനെ. ലണ്ടനിലെ പ്രമുഖ ഭക്ഷണശാലയായ നമ്പര്‍ 4ാണ് ജോയ്ക്ക് താല്‍പര്യമുള്ള രീതിയില്‍ ഭിത്തിയില്‍ വരക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
ഡൂഡില്‍ ബോയ് എന്നാണ് ഇപ്പോള്‍ ജോ അറിയപ്പെടുന്നത്. സ്കൂളിലെ പഠനത്തിന് ശേഷം ഹോട്ടലിലെത്തിയാണ് ജോ ഡൂഡിലുകള്‍ തീര്‍ക്കുന്നത്. മകന്‍റെ കഴിവുകള്‍ക്ക് പ്രോല്‍സാഹനവുമായി പിതാവ് ഗ്രേഗ് ഒപ്പമുണ്ട്.
ജോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമ്പര്‍ 4 ഭക്ഷണശാലയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജോയുടെ ഇരട്ട സഹോദരനും ചിത്രം വരയില്‍ താല്‍പര്യമുണ്ട്. ഏതായാലും ചെറുപ്രായത്തില്‍ തന്നെ വലിയ ജോലികളാണ് ഈ മിടുക്കന്‍ ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam