കാത്തിരിപ്പിന് വിരാമം; അനുഗ്രഹം വാങ്ങുന്നതിനിടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലി കിട്ടി

By Web TeamFirst Published Sep 20, 2019, 4:49 PM IST
Highlights

കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനായുള്ള മധുരം പുരട്ടിയ ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു താലിയും വച്ചിരുന്നത്. ചപ്പാത്തിക്കൊപ്പം കാള മാലയും കഴിക്കുകയായിരുന്നു. 

പൂനെ: ഏഴ് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അനുഗ്രഹം വാങ്ങുന്നതിന് ഇടയില്‍ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലിമാല കിട്ടി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. വിളവെടുപ്പിന് ശേഷം നടക്കുന്ന ബെയ്ല്‍ പൊല ഉത്സവത്തിന് ഇടയിലാണ് സംഭവം. 

മഹാരാഷ്ട്രയിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നടത്തുന്ന ആചാരമാണ് ബെയ്ല്‍ പൊല. അന്നേദിവസം വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയും ചടങ്ങുകളും നടക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി പ്രത്യേക ഘോഷയാത്രയും പൂജകളും ഉത്സവ ദിവസം നടക്കും. ഇതിനിടയില്‍ കാളകളുടെ ആരതിയുഴിഞ്ഞ് തട്ടില്‍ വച്ച താലിമാലയാണ് കാള അകത്താക്കിയത്. 

കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനായുള്ള മധുരം പുരട്ടിയ ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു താലിയും വച്ചിരുന്നത്. ചപ്പാത്തിക്കൊപ്പം കാള മാലയും കഴിക്കുകയായിരുന്നു. മാല വീണ്ടെടുക്കാന്‍ കാളയുടെ വയറ് കഴുകുന്നത് അടക്കമുള്ള ഗ്രാമീണ വിദ്യകള്‍ പ്രയേഗിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മാലക്ക് വേണ്ടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍ ചാണകത്തിലൂടെ മാല പുറത്തെത്താതെ വന്നതോടെ ദമ്പതികള്‍ വെറ്റിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. വയറില്‍ മാലയുണ്ടെന്ന് ഉറപ്പാക്കിയ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയാണ്. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഭേദമാകാന്‍ രണ്ടുമാസമാകുമെന്നാണ് ഡോക്ടര്‍ വിശദമാക്കുന്നത്. ആറായിരം രൂപയോളം ചെലവിട്ടാണ് മാല വീണ്ടെടുത്തതെന്നാണ് ദമ്പതികള്‍ പറയുന്നത്. 
 

click me!