
കായംകുളം: 'ന്യൂജെൻ തലമുറയും ലഹരിയും സംബന്ധിച്ച്' എന്ന വിഷയത്തില്‍ നഗരപ്രാന്തത്തില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നതിനിടെ വേദിക്ക് മുന്നിൽ ബൈക്കിലെത്തി കുടുങ്ങിപ്പോയ ഫ്രീക്കൻമാർ സദസിനെ പൊട്ടിച്ചിരിപ്പിച്ച് കടന്നുപോയി. വള്ളികുന്നം പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ചൂനാട് ചന്തയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമത്തിനിന് ഇടെയാണ് രസകരമായ സംഭവം. നിരവധി പേര്‍ എടുത്ത വീഡിയോകള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.
'ന്യൂജെൻ തലമുറയും ലഹരിയും സംബന്ധിച്ച്' എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കായി വേദി ഒരുക്കിയത് ചൂനാട് ചന്തയിൽ വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന്‍റെ ഒരു ഭാഗത്തായിരുന്നു. വള്ളികുന്നം എ എസ് ഐ കെ ജി ജവഹർ, ലഹരി വിരുദ്ധ പ്രസംഗം നടത്തുന്നതിനിടെ ഒരു ബൈക്കിൽ മൂന്ന് ചെറുപ്പക്കാർ വേദിക്ക് മുന്നിലൂടെ കടന്ന് പോയി. ബൈക്കില്‍ 'ട്രിപ്പിള്‍' അടിച്ച് പോവുകയായിരുന്ന ഇവര്‍ വേദിക്ക് മുന്നിലെത്തിയതും ബൈക്ക് കൃത്യമായി ഓഫായി. ഇതോടെ എ എസ് ഐ കെ ജി ജവഹറും ഒരു നിമിഷം പ്രസംഗം നിര്‍ത്തി.
ഇതിനിടെ ബൈക്കിലിരുന്ന ഒരാള്‍ സ്റ്റേജിലേക്ക് നോക്കി 'സോറി' എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ റോഡില്‍ കൂടി നിന്നവര്‍ക്ക് ഇടയിലും ചിരി പടര്‍ന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്നവരും പ്രാസംഗികനും ചിരിയില്‍ പങ്കുകൊണ്ടു. ഇതിനിടെ ബൈക്ക് സ്റ്റാര്‍ട്ടാക്കി ഉടന്‍ തന്നെ മൂന്ന് പേരും ബൈക്കില്‍ കയറി സമയം കളയാതെ സ്ഥലം വിട്ടു. ഈ സമയം 'അവർ മാന്യൻമാരാ, സോറി പറഞ്ഞിട്ടാ പോയത്. ബഹുമാനം കാണിച്ചു' എന്ന് എ.എസ്.ഐ കെ.ജി. ജവഹര്‍ മൈക്കിലൂടെ പറഞ്ഞത് വലിയൊരു കൂട്ടച്ചിരിയായി മാറി.
കൂടുതല്‍ വായനയ്ക്ക്: ടോമാറ്റോ സോസ് തേച്ച് 'ആത്മഹത്യാ നാടകം'; ഇന്‍സ്റ്റാഗ്രമിനെയും പൊലീസിനെയും ഒരുപോലെ വട്ടം ചുറ്റിച്ച് യുവതി!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam