
മുംബൈ: മുബൈയിലെ ലോക്കല്‍ ട്രെയിനില്‍ സീറ്റിനെച്ചൊല്ലി സ്ത്രീകളുടെ തമ്മിലടി. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. കുറച്ച് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. വനിതാ കമ്പാര്‍ട്ട്മെന്‍റില്‍ മൂന്ന് സ്ത്രീകൾ സീറ്റിനായി വഴക്കിടുന്ന വീഡിയോയാണ് പുറത്തായത്. റോഡ്‌സ് ഓഫ് മുംബൈ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രം പങ്കുവെച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരു പെൺകുട്ടി പ്രായമായ ഒരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നതുമുതലാണ് തമ്മിലടി ആരംഭിക്കുന്നത്. പ്രായമായ സ്ത്രീയെ പെണ്‍കുട്ടി ആക്രമിച്ചപ്പോള്‍ മറ്റൊരു സ്ത്രീ തടയാനെത്തി. പിന്നീടുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ അവസാനിച്ചു. മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് മര്‍ദ്ദനം തുടര്‍ന്നത്. ഇവരെ പിടിച്ചുമാറ്റാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
രണ്ടാഴ്ച മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥക്കും മർദ്ദനമേറ്റിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. താനെ-പൻവേൽ ലോക്കൽ ട്രെയിനിലായിരുന്നു സംഭവം. ടർബെ സ്റ്റേഷന് സമീപത്തെത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തർക്കത്തിലായി. സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തർക്കം അടിയിൽ കലാശിച്ചു. പിന്നീട് സ്ത്രീകളുടെ കൂട്ടത്തല്ലിനാണ് യാത്രക്കാർ സാക്ഷ്യം വഹിച്ചത്.
തർക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും സ്ത്രീകളിൽ നിന്ന് മർദ്ദനമേറ്റു. ഇവർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam