
ബംഗളൂരു: പാമ്പിനെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ കര്‍ണാടകയിൽ നിന്ന് പുറത്ത് വരുന്ന വീഡിയോ കാണുന്നവരെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. മൂര്‍ഖന്‍റെ കടിയേല്‍ക്കാതെ തലനാരിഴക്ക് കുട്ടി രക്ഷപെടുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീടിന്‍റെ ഉമ്മറത്ത് പാമ്പ് കിടക്കുന്നത് പെൺകുട്ടി കണ്ടില്ല. കുട്ടി വാതിലിന്‍റെ സമീപത്ത് നില്‍ക്കുമ്പോള്‍ പാമ്പ് കൊത്താനായി എത്തുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന് കുട്ടി ഇത് കണ്ടതാണ് രക്ഷയായത്.
കര്‍ണാടകയിലെ ബെലഗാം താലൂക്കിലെ ഹൽഗയിലാണ് സംഭവം. ഹൽഗയിലെ സുഹാസ് സായിബന്നവാറിന്‍റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിയുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധനായ പാമ്പ് പിടുത്തക്കാരനെത്തി മൂര്‍ഖനെ പിടികൂടി. അതേസമയയം, കഴിഞ്ഞ ദിവസം ഒരു സ്കൂളില്‍ ഉച്ച കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെയാണ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി കഴിച്ച നൂറോളം കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലാവുകയായിരുന്നു.
ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികളാണ് ഉച്ചക്കഞ്ഞി കഴിച്ച് ആശുപത്രിയിലായത്. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദിച്ചി തുടങ്ങിയിരുന്നു. ചില കുട്ടികൾ ഛർദ്ദിച്ച് തളർന്ന് ബോധംകെട്ട് വീഴുകയും ചെയ്തു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
സ്ഥലത്തെ ഒരു സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ആശുപത്രിയിലെത്തിച്ചതോടെ കുട്ടികളിൽ പലരുടെയും നില ഭേദമായി. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam