യുവാക്കള്‍ക്ക്‌ സദാചാരബോധം ഫേസ്‌ബുക്കിലേ ഉള്ളു, പൂരപ്പറമ്പിലില്ല; പെണ്‍കുട്ടിയുടെ കുറിപ്പ്‌ വൈറലാകുന്നു

By Web TeamFirst Published May 16, 2019, 11:36 PM IST
Highlights

ഇതിനിടയിലാണ്‌ പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.

തിരുവനന്തപുരം: പൂരത്തിന്റെ വിസ്‌മയക്കാഴ്‌ച്ചകളിലും താളമേളങ്ങളിലും അലിഞ്ഞ്‌ ചേര്‍ന്ന്‌ ആഘോഷങ്ങളാസ്വദിക്കാന്‍ പുരുഷന്മാര്‍ക്ക്‌ മാത്രമല്ല സ്‌ത്രീകള്‍ക്കും ആഗ്രമുണ്ട്‌. അങ്ങനെ പൂരം ആഘോഷമാക്കിയവരുടെ സന്തോഷവും പൂരത്തിന്‌ പോകാന്‍ കഴിയാഞ്ഞവരുടെ സങ്കടങ്ങളുമെല്ലാം പോയദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഒരുപാട്‌ വന്നുപോയി. പക്ഷേ, അവയില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു കുറിപ്പ്‌ ഇപ്പോള്‍ ഫേസ്‌ബുക്കില്‍ ചര്‍ച്ചയാവുകയാണ്‌. പൂരത്തിന്‌ പോയ മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ പൂരപ്പറമ്പില്‍ നിന്ന്‌ നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ അവരിലൊരാളായ അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പാണ്‌ വൈറലാവുന്നത്‌.

പുരുഷാരം മുഴുവന്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന്‌ തന്നെ വെടിക്കെട്ട്‌ കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ്‌ പൂരത്തെക്കാള്‍ പ്രേമം സ്‌പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്‌. അഞ്ച്‌ തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും അക്ഷയ ദാമോദരന്‍ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം...

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാൻ സാംസ്ക്കാരിക നഗരിയിൽ പോയി... പൂരം അസ്സലാണെന്ന് ഇനി ഞങ്ങൾ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ... പക്ഷേ ഞങ്ങൾ പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്... എന്നാൽ പ്രശ്നങ്ങൾ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാൻ എത്തുന്ന പതിനായിര കണക്കിന് ആളുകൾ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച... പുരുഷാരം മുഴുവൻ പുരുഷൻമാർ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയിൽ ഏറ്റവും മുന്നിൽ നിന്ന് തന്നെ വെടിക്കെട്ട് കാണാൻ ഞങ്ങൾ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാൾ പ്രേമം സ്പർശന സുഖത്തിൽ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്... ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങൾ ഒഴിവാക്കി. .. എന്നാൽ തോണ്ടലും പിടുത്തവും മനപൂർവ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാൻ തുടങ്ങി... ചെറിയൊരു കൂട്ടം ആളുകളിൽ നിന്നും അഞ്ച് തവണ ഞങ്ങൾക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവൻമാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോൾ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങൾക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാൾ പോലും വൃത്തികേട് കാണിച്ചവൻമാർക്കെതിരെ മിണ്ടിയില്ല...പരാതിപെടാൻ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മൾ ഒരു വിധം ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തിൽ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാൽ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തിൽ സപർശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കൾക്ക് സധാചാര ബോധം സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്ക്കാരിക നഗരിയിൽ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നിൽക്കാനും ഓരോ പെൺകുട്ടിക്കും സ്ത്രീകൾക്കും ആഗ്രഹമുണ്ട്... 

 

click me!