വീടിന് തറക്കല്ലിട്ടു; വാക്കുപാലിച്ച് ​ഗണേഷ് കുമാർ, കെട്ടിപ്പിടിച്ച് മുത്തം നൽകി അർജുൻ  

By Web TeamFirst Published Mar 24, 2023, 9:19 PM IST
Highlights

‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും.’’ –   ​ഗണേഷ് കുമാർ അർജുന് വാക്കുനൽകി.

പത്തനാപുരം: പറഞ്ഞ വാക്കു പാലിച്ച് പത്തനാപുരം എംഎൽഎ കെ ബി ​ഗണേഷ് കുമാർ. കഴിഞ്ഞ ദിവസമാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് വാക്കുനൽകിയത്. ​ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും.’’ –   ​ഗണേഷ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ​ഗണേഷ്കുമാർ പാലിച്ചത്. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ നിർവഹിച്ചു. സന്തോഷത്താൽ അർജുൻ ​ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. കമുകുംചേരിയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് അർജുന്റെ കാര്യം പറയുന്നത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും  നല്ല വീടില്ലെന്നും സുനിത ​ഗണേഷ്കുമാറിനോട് പറഞ്ഞു. 

 

കഴിഞ്ഞ ദിവസം ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബക്ക് സഹായവുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസമാണ് ​ഗണേഷ്കുമാർ വിഷയം സഭയിൽ ഉന്നയിച്ചത്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോ​ഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു.

ഗണേഷ് കുമാറിന്റ ഇടപെടൽ; ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

click me!