
തിരുവനന്തപുരം: ചീട്ടുകളി വലിയ കുറ്റകൃത്യമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ യുക്തി എന്തെന്ന ചോദ്യവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. 'സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻറെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സന്പാദിക്കുകയും ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്?- എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. അടുത്തിടെ ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ എസ്ഐ മരിച്ച സംഭവത്തിന് പിന്നാലെയും ഇത്തരത്തിൽ ചീട്ടുകളി നിയമവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നിരുന്നു. എസ്ഐയുടെ മരണമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനാത്മക കുറിപ്പ്.
മുരളി തുമ്മാരുകുടിയുടെ കുറിപ്പിങ്ങനെ...
ചീട്ടുകളി എന്ന 'മാരക' കുറ്റകൃത്യം ! ട്രിവാൻഡ്രം ക്ലബ്ബിൽ മുറിയെടുത്ത് അതിനുള്ളിൽ ഇരുന്ന് ചീട്ടു കളിച്ചവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന 'ബ്രേക്കിംഗ് ന്യൂസ്' ദൃശ്യങ്ങൾ കാണുന്നു. വലിയ തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്നത് പോലെയാണ് സീൻ. അമ്പത് വർഷമായി കാണുന്ന സീനാണ്. നാട്ടിൻ പുറത്തു മാവിന്റെ ചോട്ടിൽ ഇരുന്നു ചീട്ടു കളിക്കുന്നവരെ, അവർ പണം വച്ച് കളിച്ചാലും ഇല്ലെങ്കിലും, തുരത്തി ഓടിക്കുന്ന പൊലീസ്.
അത്തരത്തിൽ ഓടിപ്പോകുമ്പോൾ കിണറിലും പുഴയിലും വീണ് ആളുകൾ മരിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അടുത്തയിടക്ക് ഇത്തരത്തിൽ ചീട്ടു കളി 'പിടിക്കാൻ' പോയ ഒരു പൊലീസ് ഓഫീസറും മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സത്യത്തിൽ എന്താണ് ഇവിടുത്തെ കുറ്റകൃത്യം? സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി മേടിക്കുന്നതും കുറ്റകരം അല്ലാത്ത നാട്ടിൽ, ലോട്ടറി സർക്കാർ തന്നെ നടത്തുന്ന നാട്ടിൽ, പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പൂർണ്ണമായി മനസ്സിലാക്കിയിട്ടും അതിൻറെ വില്പന തുടരാൻ അനുവദിക്കുകയും ആ വിൽപ്പനയിൽ നിന്നും സർക്കാർ പണം സന്പാദിക്കുകയും ചെയ്യുന്ന നാട്ടിൽ എന്തുകൊണ്ടാണ് ചീട്ടു കളിക്കുന്നത് ഇത്രവലിയ കുറ്റമാകുന്നത്? പണ്ടേ മാറേണ്ട നിയമമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam