
ന്യൂയോര്‍ക്ക്: വാരാന്ത്യ ആഘോഷത്തിനിടെ സെക്കിളില്‍ പോയ ഒന്‍പതു വയസുകാരിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തിലെ വിരലടയാളം. അമേരിക്കയിലെ ന്യൂയോര്‍ക്കിലെ സാരട്ടോഗയിലാണ് 9 കാരിയെ ശനിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ട് പോയത്. മോറിയോ ലേക്ക് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്നാണ് ഒന്‍പതുകാരിയായ ചാര്‍ലെറ്റ് സെനയെ തട്ടിക്കൊണ്ട് പോയത്. മകളെ തിരിച്ച് തരണമെങ്കില്‍ മോചന ദ്രവ്യം നല്‍കണമെന്ന് വിശദമാക്കി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കുറിപ്പിലെ വിരലടയാളമാണ് കുട്ടിയെ കണ്ടെത്താനും അക്രമിയിലേക്കും പൊലീസിനെ സഹായിച്ചത്.
47 വയസ് പ്രായമുള്ള ക്രെയ്ഗ് നെല്‍സണ്‍ റോസ് ജൂനിയറാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 1999ല്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച വിരലടയാളമാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. ഇയാളുടെ അമ്മയുടെ വീട്ടിലെ കബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. കുട്ടിയെ കാണാതായ സമയത്ത് ഇയാളും ഈ പാര്‍ക്കിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെയാണ് കുട്ടിയെ കണ്ടെത്തിയത്. സെന ആരോഗ്യത്തോട് കൂടിയിരിക്കുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 48 മണിക്കൂറോളമാണ് ന്യൂയോര്‍ക്ക് പൊലീസ് പെണ്‍കുട്ടിക്കായി നിരവധി ഉദ്യോഗസ്ഥരും ഡ്രോണും അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തിയത്.
കുടുംബവുമൊത്ത് വാരാന്ത്യം ക്യാംപിങ്ങിനായി എത്തിയ പെണ്‍കുട്ടിയാണ് സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ കാണാതായത്. കുട്ടിയെ കാണാതെ വന്നതിന് പിന്നാലെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടികളെ കാണാതായാല്‍ നല്‍കുന്ന ആംബര്‍ അലര്‍ട്ട് അന്വേഷണ സംഘം പുറപ്പെടുവിച്ചു. തിങ്കളാഴ്ച എഫ്ബിഐ അടക്കമുള്ള ഏജൻസികള്‍ ഒന്‍പത് വയസുകാരിക്കായുള്ള തെരച്ചിലില്‍ അണിനിരന്നു.
6000 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നായകളെയും ഡ്രോണുകളെയും അടക്കം ഉപയോഗിച്ചായിരുന്നു തെരച്ചില്‍. 1996ല്‍ 9വയസ് പ്രായമുള്ള ആംബര്‍ ഹേഗര്‍മാന്‍ എന്ന പെണ്‌കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജ്ഞാതര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നതിന് പിന്നാലെ പുറത്തിറക്കുന്ന അടിയന്തര സ്വഭാവമുള്ള അറിയിപ്പിന് ആംബര്‍ അലര്‍ട്ട് എന്ന് പേര് നല്‍കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam