
അബൂജ: കടൽ സസ്തനിയായ മാനറ്റിയെ ഒരുകൂട്ടം യുവാക്കൾ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊടിപ്പിച്ച മണ്ണിലൂടെ വാലറ്റം കയർ ഉപയോഗിച്ച് കെട്ടിയിട്ടാണ് യുവാക്കൾ മാനിറ്റിയെ വലിച്ചിഴയ്ക്കുന്നത്. എന്നാൽ, ദൃശ്യങ്ങൾ എപ്പോഴാണ് പകർത്തിയതെന്ന് വ്യക്തമല്ല. യുവാക്കളുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മാനിറ്റിയുടെ ദൃശ്യങ്ങൾ നൊമ്പരപ്പെടുത്തുന്നതാണ്. നൈജീരിയയിലെ ഡെൽറ്റ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.
നിരവധി പേരാണ് യുവാക്കളുടെ ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയത്. മിണ്ടാപ്രാണികളെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും യുവാക്കൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിയായ മാനറ്റിയെ അതിക്രമിച്ച സംഭവത്തിൽ നൈജീരിയൻ പരിസ്ഥിതി മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മാനിറ്റിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പരിസ്ഥിതി ഉപമന്ത്രി ഷാരോൺ ഇകീസോർ പറഞ്ഞു.
കടൽ സസ്തനികളായ മാനറ്റീസ്, കൂടുതലും സസ്യഭുക്കുകളാണ്. നൈജീരിയയിൽ ഇവയെ വേട്ടയാടുന്നത് കുറ്റകരമാണ്. എന്നാൽ ഭക്ഷ്യയോഗ്യമായ ഇവയെ കൊന്നു തിന്നുന്നത് ഇവിടങ്ങളിൽ പതിവാണ്. ഓയിൽ തയ്യാറാക്കുന്നതിനും മാനിറ്റിസിനെ വേട്ടയാടാറുണ്ട്. പരമ്പരാഗത മരുന്നു നിർമാണത്തിനായി മാനറ്റികളുടെ ആന്തരാവയവങ്ങൾ ഉപയോഗിക്കാറുണ്ട്. നൈജീരിയയിലെ വന്യജീവി വിഭാഗം നിയമപരമായി വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ജീവികളെ സംരക്ഷിക്കുന്നുണ്ടെങ്കിലും അനധികൃത വേട്ട ഇപ്പോഴും ഇവിടെ സജീവമാണെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ബ്ലൂ പ്ലാനറ്റ് സൊസൈറ്റി പറയുന്നു. വെസ്റ്റ് ആഫ്രികയുടെ തീരപ്രദേശത്ത് ഏകദേശം 10,000 മാനിറ്റിസുകളുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇവിടങ്ങളിലെ മാനിറ്റിസിന്റെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കാണപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam