
2021ലെ വിശ്വസുന്ദരി (Miss Universe ) പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഹർനാസ് സന്ധുവിന്‍റെ (Harnaaz Sandhu) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും 21 വയസ്സുകാരിയുമായ ഹർനാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.
ഇപ്പോള്‍ ഇതാ വിശ്വസുന്ദരി മത്സര വേദിയില്‍ ഹർനാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിന്‍റെ വീഡിയോ വൈറലാകുന്നു. മത്സരത്തിന്‍റെ സെമി ഫൈനലിലാണ് സംഭവം. എന്താണ് ഇഷ്ട ഹോബി എന്ന ചോദ്യമാണ് ഹർനാസ് സന്ധുവിനോട് അവതാരകന്‍ സ്റ്റീവ് ഹാര്‍വി ചോദിച്ചത്. മൃഗങ്ങളെ അനുകരിക്കലാണ് എന്നതായിരുന്നു ഹർനാസ് സന്ധുവിന്‍റെ ഉത്തരം. ഉടന്‍ അവതാരകന്‍ എന്നാല്‍ ഒരു മൃഗത്തെ അനുകരിക്കൂ എന്ന് ആവശ്യപ്പെട്ടു. ഇടന്‍ നമസ്തേ എന്ന് പറഞ്ഞ്, പൂച്ചയുടെ ശബ്ദം ഹർനാസ് സന്ധു അനുകരിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ അത് സ്വീകരിച്ചത്.
#Miss Universe Meow എന്ന പേരില്‍ ഈ വീഡിയോ ഇപ്പോള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറല്‍ ആകുകയാണ്. ഒരു മടിയും ചമ്മലും ഇല്ലാതെ ഇത്തരം ഒരു അനുകരണം നടത്തിയ ഇന്ത്യന്‍ സുന്ദരി ഈ നിമിഷം തന്നെ വിശ്വ സുന്ദരിയായി എന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.
പാനലിസ്റ്റുകളുടെ ചോദ്യങ്ങളെ നേരിടുന്ന ഹർനാസിന്‍റെ വീഡിയോകള്‍ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?''- എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു- ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു''.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam