
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ഞായറാഴ്ചകളിൽ ഇന്ത്യയിലെ ടെലിവിഷനുള്ള ഒരു വിധം വീടുകളുടെയെല്ലാം സ്വീകരണ മുറികളിൽ ആൾക്കൂട്ടമാണ്. അയൽവക്കത്തെ ടിവിയില്ലാത്ത വീടുകളിലെ ആബാലവൃദ്ധം ജനങ്ങളും മഹാഭാരതം സീരിയൽ തുടങ്ങുന്ന നേരമായാൽ അവിടെ ഒത്തുകൂടും. തെരുവുകൾ വിജനമാവും. ആ മഹാഭാരതം നൊസ്റ്റാൾജിയ നമ്മളെ എല്ലാവരെയും ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരിക്കുകയാണ്.
ഡോ. എസ് വൈ ഖുറേഷി എന്ന, ഇന്ത്യയുടെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ ഒരു മുസ്ലിം വയോധികൻ, മഹേന്ദ്രകപൂർ പാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച, "മഹാഭാരത് കഥ" എന്ന് തുടങ്ങുന്ന ആ ശീർഷക ഗാനം തികഞ്ഞ സ്ഫുടതയോടെ തന്നെ ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ബി ആർ ചോപ്രയുടെ ഈ മിത്തോളജിക്കൽ മാഗ്നം ഓപ്പസിന്റെ ഐതിഹാസികമായ ആ അവതരണ ഗാനം പാടുക എന്നതിലുപരി ശംഖനാദം പോലുള്ള ഭാഗങ്ങളുടെ സ്‌പെഷ്യൽ ഇഫക്ടുകൾ കൂടി ഇട്ടുകൊണ്ട് അതുപോലെ പുനഃസൃഷ്ടിക്കുകയാണ് ഈ വൃദ്ധൻ ചെയ്യുന്നത്. "Beating the Stereotypes" എന്ന അടിക്കുറിപ്പോടെയാണ് ഖുറേഷി ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.
വീഡിയോയിൽ ഈ ഗാനം ആസ്വദിച്ചുകൊണ്ടിരുന്നവരെ മാത്രമല്ല ഇദ്ദേഹത്തിന്റെ അവതരണം വിസ്മയിപ്പിച്ചത്. "I agree. Well done Maulana Saheb. Impressed." എന്നാണ് പ്രസിദ്ധ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ഇതിനെ റീട്വീറ്റ് ചെയ്തുകൊണ്ട് എഴുതിയത്.
മഹാഭാരതം എന്ന ഹൈന്ദവ ഇതിഹാസത്തെ ആധാരമാക്കിയുള്ള എപിക് മെഗാ സീരിയലിന്റെ തിരക്കഥ എഴുതിയത് റാഹി മാസൂം റാസ എന്ന മുസ്ലിം ആണ് എന്നും ഒരാൾ ഓർമിപ്പിച്ചു. ഗായകന്റെ സംസ്‌കൃത ഉച്ചാരണം എത്ര കൃത്യമാണ് എന്നും ചിലർ എഴുതി. ഹിന്ദു മുസ്ലിം മതമൈത്രി ഇല്ലാതെയാക്കാനുള്ള കുത്സിത ശ്രമങ്ങൾ ബോധപൂർവം നടത്തപ്പെടുന്ന ഇക്കാലത്ത് ഈ ഗാനാലാപനത്തിന് മിഴിവേറെയാണ് എന്നും അഭിപ്രായം ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam