
തത്സമയ റിപ്പോർട്ടിങ്ങിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് പാക് വനിതാ മാധ്യമപ്രവർത്തക യുവാവിനെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബലി പെരുന്നാൾ അവധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകയാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിന് അടിച്ചത്. തിങ്കളാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നാല് ലക്ഷത്തിലേറെ പേർ കണ്ടു. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തക മെയ്റ ഹഷ്മിയാണ് യുവാവിനെ തല്ലിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂടി നിൽക്കുന്നതിനിടയിൽ നിന്നാണ് മാധ്യമപ്രവർത്തക ലൈവ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ വെള്ള ഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്ത് നിൽക്കുന്നത് കാണാം. റിപ്പോർട്ടിങ്ങിനിടെ യുവാന് തന്റെ കൈ ഉയർത്തി മറ്റൊരാളെ വിളിക്കുന്നത് കാണാം. റിപ്പോർട്ടിങ് അവസാനിച്ചയുടനെ മാധ്യമപ്രവർത്തക യുവാവിന്റെ മുഖത്തടിച്ചു. മുഖത്തടിക്കാനുള്ള കാരണം വീഡിയോയിൽ വ്യക്തമല്ല. യുവാവ് മോശമായി എന്തെങ്കിലും പറഞ്ഞതാകാം മാധ്യമപ്രവർത്തകയെ പ്രകോപിപ്പിച്ചതെന്ന് ട്വിറ്ററാറ്റികൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ മാധ്യമപ്രവർത്തകയായ മെയ്റ ഹാഷ്മി വിശദീകരണവുമായി രംഗത്തെത്തി. തത്സമയ സംപ്രേക്ഷണത്തിനിടെ യുവാവ് ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അത് സഹിക്കവയ്യാതെയാണ് മുഖത്തടിച്ചതെന്നും ഹാഷ്മി പറഞ്ഞു.
ട്വിറ്ററിൽ 9800 ഫോളോവേഴ്സുള്ള മാധ്യമപ്രവർത്തകയാണ് ഇവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam