ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിയാവുന്ന 'ബിയര്‍ ബോട്ടില്‍'; പരിസ്ഥിതി സൗഹാര്‍ദ്ദം ഈ മോഡല്‍

By Web TeamFirst Published Oct 15, 2019, 10:42 AM IST
Highlights

കുപ്പി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ബിയറിന്‍റെ രുചിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നതാണ് കുപ്പിയുടെ നിര്‍മ്മാണം ഇത്ര സമയമെടുക്കുന്നതെന്ന് കാള്‍സ്ബെര്‍ഗ്. പ്രാഥമികമായി ബിയര്‍ ക്യാനുകളെയാണ് പേപ്പര്‍ ബോട്ടില്‍ വച്ച് മാറ്റാന്‍ വേണ്ടി ശ്രമിക്കുന്നതെന്നാണ് കമ്പനി വിശദമാക്കുന്നത്. 

കോപ്പന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): ഉപയോഗിച്ച് കഴിഞ്ഞാല്‍ ബിയറിന്‍റെ ചില്ലു കുപ്പികള്‍ എങ്ങനെ ഒഴിവാക്കുമെന്ന് ആലോചിക്കുന്നവര്‍ക്ക് ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികളുമായി എത്തിയിരിക്കുകയാണ് ഈ കമ്പനി. കോപ്പന്‍ഹേഗില്‍ നടന്ന സി40 ഉച്ചകോടിയില്‍ വെള്ളിയാഴ്ചയാണ് അന്തര്‍ദേശീയ മദ്യ നിര്‍മാതാക്കളായ കാള്‍സ്ബെര്‍ഗ്  പേപ്പര്‍ ബിയര്‍ ബോട്ടിലുകളെക്കുറിച്ച്  പ്രഖ്യാപിച്ചത്. 

ഗ്രീന്‍ ഫൈബര്‍ ബോട്ടില്‍ എന്നാണ് ഇവയെ വിളിക്കുന്നതെന്ന് കാള്‍സ്ബെര്‍ഗ് വ്യക്തമാക്കി. തടിയില്‍ നിന്നുണ്ടാക്കുന്ന ഫൈബറുകളായിരിക്കും  കുപ്പി നിര്‍മ്മാണത്തിന്‍റെ പ്രധാന ഘടകം. രണ്ട് മോഡലുകളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്നത്. അന്തര്‍ദേശീയ മദ്യ നിര്‍മാതാക്കളായ കാള്‍സ്ബെര്‍ഗാണ് പേപ്പര്‍ ബിയര്‍ ബോട്ടിലുമായി എത്തിയിരിക്കുന്നത്. 2015 മുതലുള്ള ഗവേഷണത്തിന്‍റെ ഫലമായാണ് കാള്‍സ്ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളുടെ പ്രോട്ടോ ടൈപ്പ്  നിര്‍മ്മിച്ചിരിക്കുന്നത്. 

കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. കുപ്പി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ബിയറിന്‍റെ രുചിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നതാണ് കുപ്പിയുടെ നിര്‍മ്മാണം ഇത്ര സമയമെടുക്കുന്നതെന്ന് കാള്‍സ്ബെര്‍ഗ് വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ബയോ ബേസ്ഡ് പോളിമര്‍ ലൈനിംഗ് വ്യാവസായികമായി ലഭ്യമല്ലെന്നതും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് കാള്‍സ്ബെര്‍ഗ് പറയുന്നു. 

അബ്സൊല്യൂട്ട്, കൊക്കകോള, ലോറിയല്‍ പോലുള്ള കമ്പനികള്‍ പേപ്പര്‍ ബിയര്‍ ബോട്ടില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ കാള്‍സ്ബെര്‍ഗിനൊപ്പം കൈകോര്‍ക്കുന്നുണ്ട്. അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കാള്‍സ്ബെര്‍ഗ് വിശദമാക്കുന്നു. പ്രാഥമികമായി ബിയര്‍ ക്യാനുകളെയാണ് പേപ്പര്‍ ബോട്ടില്‍ വച്ച് മാറ്റാന്‍ വേണ്ടി ശ്രമിക്കുന്നതെന്നാണ് കമ്പനി വിശദമാക്കുന്നത്. 

പാക്കിംഗുകളെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെ സ്ഥാപനമല്ല കാള്‍സ്ബെര്‍ഗ്. യൂണിലിവര്‍, പെപ്സികോ, കൊക്കകോള തുടങ്ങിയ സ്ഥാപനങ്ങളും പരിസ്ഥിതിയെ മലിനമാക്കാതെയുള്ള പാക്കിംഗുകള്‍ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഷൂവിന്‍റെ നിര്‍മാണത്തിലാണ് അ‍ഡിഡാസ്. 

click me!