
ക്വീൻസ്‌ലാന്‍റ്: ബോഡി ഷെയിമിംഗിനിരയായ ഒമ്പതുകാരന്‍ ഇന്നലെ ലോകത്തിന്‍റെ നൊമ്പരമായെങ്കില്‍ ഇന്നിതാ അവന്‍ ഹീറോയായിരിക്കുന്നു. ഓസ്ട്രേലിയന്‍ നാഷണൽ റഗ്ബി ലീഗിന്‍റെ ഇൻഡിജെനസ് ഓൾ-സ്റ്റാർസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്വാഡന്‍ സ്റ്റാറായത്. ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസിൽ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീൽഡിലേക്ക് നയിക്കാനും അവർ ക്വാഡനെ ഇന്നലെയാണ് ക്ഷണിച്ചത്. അവിടെയെത്തി താരങ്ങൾക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും കൈ കൊടുക്കുകയും ചെയ്തു. അങ്ങനെ അവിസ്മരണീയമായ ദിവസമാണ് ക്വാഡന് സമ്മാനമായി ലഭിച്ചത്.
Read More: ഉയരക്കുറവിന്റെ പേരില്‍ കളിയാക്കപ്പെട്ട ബാലന്‍; എന്താണ് 'ഡ്വാര്‍ഫിസം'
ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഇവരുടെ മകൻ ഒമ്പതു വയസുള്ള ക്വാഡനാണ് പൊക്കക്കുറവിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കുന്നത് സഹിക്കാൻ കഴിയാതെ നെഞ്ചു തകർന്ന് കരഞ്ഞത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നുമൊക്കെ ചോദിച്ചാണ് ക്വാഡൻ കരയുന്നത്.
കളിയാക്കലിന്റെ പ്രത്യാഘാതമാണിത്! മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- എന്നു കുറിച്ചു കൊണ്ടാണ് മകൻ കരയുന്ന വീഡിയോ യറാക്ക പങ്കുവെച്ചിരിക്കുന്നത്. ' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡന്‍ പറയുന്നത്. ഒന്‍പതുകാരനായ ക്വാഡന്‍ ഉയരം കുറഞ്ഞ അവസ്ഥയുളള കുട്ടിയാണ്.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ക്വാഡന് പിന്തുണയുമായെത്തിയത്. യുഎസ് ഹാസ്യനടൻ ബ്രാഡ് വില്യംസിന്റെ 'ഗോ-ഫണ്ട് മി' എന്ന ക്രൗഡ് ഫണ്ടിങ് പേജ് ഇത് വരെ 436,638 ഡോളർ സമാഹരിച്ചിട്ടുണ്ട്. സിനിമാ താരം ഗിന്നസ് പക്രു ക്വാഡന് പിന്തുണ നൽകി ഫേസ്ബുക്കിൽ എഴുതിയിരുന്നു. തിരക്കഥകൃത്ത് ബിബിന്‍ ജോര്‍ജും ക്വാഡിന് പിന്തുണയുമായി എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam