കെ കെ രമയ്ക്കെതിരെ ഫേസ്ബുക്കിൽ പരോക്ഷ വിമര്‍ശനവുമായി ശാരദകുട്ടി

By Web TeamFirst Published Mar 20, 2019, 8:41 AM IST
Highlights

സഖാവ് കെ.കെ.രമ കെ.കരുണാകരന്‍റെ മകനുവേണ്ടി വോട്ടു ചോദിക്കുമെന്നും അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റെത് എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്

തിരുവനന്തപുരം: വടകരയില്‍ സിപിഎമ്മിന്‍റെ പി ജയരാജനെതിരെ കെ.മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഈ തെരഞ്ഞെടുപ്പ് കാലത്തെ  ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് വടകര ലോക്സഭ മണ്ഡലം.  പി.ജയരാജനെതിരെ കൊല ചെയ്യപ്പെട്ട ആര്‍എംപിയുടെ ടി.പിയുടെ ഭാര്യ കെ.കെ രമ സജീവമായി രംഗത്തുണ്ട്. കെ.കെ രമയുടെ ഇടപെടൽ കൂടിയായിരുന്നു വടകരയിൽ കരുത്തനായ കെ.മുരളീധരൻ സ്ഥാനാർഥിയാകാനുള്ള നിർണായക തീരുമാനത്തിലേക്ക് വഴി തെളിച്ചത്.

കെ കെ രമയ്ക്കെതിരെ ഫേസ്ബുക്കിൽ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി. സഖാവ് കെ.കെ.രമ കെ.കരുണാകരന്‍റെ മകനുവേണ്ടി വോട്ടു ചോദിക്കുമെന്നും അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്‍റെത് എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരുമെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പിൽ. അഛൻ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും. കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങൾ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികൾ പടിക്കലേക്ക് ചായ്ച്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോർമ്മിപ്പിച്ചു കൊണ്ട്.

ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ആർക്കുമവർ സ്വസ്ഥത തരില്ല.

click me!