ആസാദി വിളികളുമായി പാലക്കാടിനെ പിടിച്ച് കുലുക്കിയ ആ യുവതാരം ഇതാണ്...

By Web TeamFirst Published Jan 4, 2020, 10:58 AM IST
Highlights

ബിരുദത്തിന് പഠിക്കുന്ന സമയത്ത് ക്യാംപസിനുള്ളിൽ വെച്ച് 23 കാരനായ എസ്‌എഫ്‌ഐ വിദ്യാർത്ഥി നേതാവ് സഖാവ് സുദിപ്തോ ഗുപ്തയെ തൃണമൂൽ ഗുണ്ടകൾ കൊല്ലുന്ന ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി.  2010 ലാണ് എസ്‌എഫ്‌ഐയിൽ ചേര്‍ന്നത്

പാലക്കാട്: രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ നിരവധി വീഡിയോകളാണ് വൈറലാവുന്നത്. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത അത്തരമൊരു വീഡിയോയിലെ താരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറല്‍. ഇതാണ് വളരെ കുറച്ച് സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ആസാദി മുദ്രാവാക്യത്തിനെ പിന്നിലെ യുവതി.

കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സദസിനേയും വേദിയേയും ഒരുപോലെ ആസാദി വിളിയിലേക്കെത്തിച്ച ശബ്ദം ജെഎന്‍യുവിന്‍റെ യുവനേതാവ് ദീപ്സിതാ ധറിന്‍റേത്. ഡോ ഷാനവാസ് എആർ ആണ് ദീപ്സിതയേക്കുറിച്ച് വിശദമായി കുറിച്ചിരിക്കുന്നത്. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന വിപ്ലവഗാനവും ദീപ്സിതാ വേദിയില്‍ ആലപിച്ചിരുന്നു

ഡോ ഷാനവാസ് എആറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇതാണ് ഇന്നലെ പാലക്കാടിനെ ഇളക്കിമറിച്ച പെൺതാരകം, ജെഎൻയു വിന്റെ ധീര ശബ്ദം, സഖാവ് ദീപ്സിതാ ധർ.

കൊൽക്കത്തയിലെ അസുതോഷ് കോളേജിൽ ബിരുദത്തിന് പഠിക്കുന്ന സമയത്ത് ക്യാംപസിനുള്ളിൽ വെച്ച് 23 കാരനായ എസ്‌എഫ്‌ഐ വിദ്യാർത്ഥി നേതാവ് സഖാവ് സുദിപ്തോ ഗുപ്തയെ തൃണമൂൽ ഗുണ്ടകൾ കൊല്ലുന്ന ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ദീപ്സിതാ ധർ, 2010 ൽ എസ്‌എഫ്‌ഐയിൽ ചേർന്നു. നിരവധി തവണ രാഷ്ട്രീയ ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു. ഒരുപാട് കേസുകൾ ചുമത്തപ്പെട്ടുവെങ്കിലും എല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

അസുതോഷ് കോളേജ് എസ്‌എഫ്‌ഐ യൂണിറ്റിന്റെ ആക്ടിംഗ് പ്രസിഡന്റും കൊൽക്കത്ത ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

2013 ൽ ജെഎൻയു വിൽ ചേർന്നു. 2014 ൽ ജെഎൻയുവിൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സോഷ്യൽ സയൻസ് സ്കൂളിനുള്ള കൗൺസിലറായി. അവരുടെ ധീരമായ ശബ്ദവും മുദ്രാവാക്യവും പേരു കേട്ടതാണ്.

നിലവിൽ ജെഎൻയുവിന്റെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ഡൽഹി എസ്‌എഫ്‌ഐ സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റും എസ്‌എഫ്‌ഐ സെൻട്രൽ സെക്രട്ടേറിയറ്റ് അംഗവുമാണ്.

ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷമുള്ള അഭയാർഥി സെറ്റിൽമെന്റിനെക്കുറിച്ചും ജാതി സ്വാധീനത്തെക്കുറിച്ചും ജെഎൻയുവിലെ സെന്റർ ഫോർ റീജിയണൽ ഡെവലപ്‌മെന്റിൽ നിന്ന് എംഫിൽ ന് പഠിക്കുന്നു.

പശ്ചിമ ബംഗാളിലെ ഹൗറയിലെ ബാലി എന്ന ചെറുപട്ടണത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കൊൽക്കത്തയിലെ അസുതോഷ് കോളേജിൽ നിന്നും ജിയോഗ്രഫിയിൽ ബിരുദവും നേടി. 2011 ഡിസംബറിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റ് പൊളിറ്റീഷ്യൻ ഡെലിഗേഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 8 പേരോടൊപ്പം ബ്രിട്ടനിൽ പോയിട്ടുണ്ട്.

സിഎഎ ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച് പാലക്കാടിനെ തന്റെ പ്രസംഗം കൊണ്ടും മുദ്രാവാക്യം കൊണ്ടും ഇളക്കി മറിച്ച സഖാവ് ദീപ്സിതാ ധർന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ..

click me!