
ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയിൽ സർക്കാർ സ്‌കൂളിൽ വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കുട്ടിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഹർദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. ഊർമിള സിംഗ് എന്ന അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ക്ലാസ് മുറിയിൽ ഇരിക്കുന്ന അധ്യാപിക വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയിൽ കാണാം. മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ചാണ് വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിച്ചത്. ഈ സമയം അധ്യാപിക വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.
ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്. ട്വിറ്ററിലും മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചു. പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തെന്ന് അധികൃതർ വിശദീകരിച്ചു. അതിനിടെ, മറ്റൊരു വീഡിയോയും പ്രചരിച്ചു. ഉന്നാവോ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ പാഠപുസ്തകത്തിലെ ഏതാനും വരികൾ പോലും വായിക്കുന്നതിൽ പരാജയപ്പെടുന്ന വീഡിയോയാണ് വൈറലായത്.
മാനേജർക്ക് ദേഷ്യം വന്നു, ഭക്ഷണം കഴിക്കാനെത്തിയവരുടെമേൽ ചൂടുവെള്ളമൊഴിച്ചു
ഒരു റെസ്റ്റോറന്റിലെ ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കടയിൽ വരുന്ന ആളുകളോട് നല്ല രീതിയിൽ പെരുമാറാനാണ് ഓരോ ജീവനക്കാരും ശ്രമിക്കാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ മറിച്ചുള്ള അനുഭവങ്ങളും ഉണ്ടായെന്ന് വരാം. എന്നാലും കസ്റ്റമറെ പരിധിവിട്ട് ഉപദ്രവിക്കാൻ സാമാന്യം ആരും മുതിരാറില്ല. എന്നാൽ, യുഎസിലെ ഡല്ലാസിലെ ഒരു ഭക്ഷണശാലയിൽ നടന്നത് തീർത്തും ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കോപം നിയന്ത്രിക്കാനാവാതെ കടയുടെ മാനേജർ അവിടെ വന്ന കസ്റ്റമേസ്‌സിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ അവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
ബ്രിട്ടാനി ഡേവിസ്, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു അവിടെ. അവർ ഓർഡർ ചെയ്തതിൽ എന്തോ പിശക് പറ്റി ഓർഡർ രണ്ട് തവണ ബിൽ ചെയ്യപ്പെട്ടു. ഇതിനെ പറ്റി സംസാരിക്കാൻ ബ്രിട്ടാനിയും, അനന്തിരവളും കൗണ്ടറിന് സമീപം ചെന്നു. കടയുടെ മാനേജരുമായി ഇതിനെ പറ്റി സംസാരിച്ചു. എന്നാൽ ഇത് പതുക്കെ തർക്കത്തിലേയ്ക്ക് എത്തി. ഒടുവിൽ മാനേജർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, അയാൾ ഭക്ഷണം തയ്യാറാക്കുന്ന മുറിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ അകത്തേയ്ക്ക് പോയ അയാൾ തിരികെ എത്തിയത് ഒരു പാത്രം തിളച്ച വെള്ളവുമായിട്ടാണ്. കൗണ്ടറിൽ നിൽക്കുന്ന അവരുടെ മുഖത്തേയ്ക്ക് അയാൾ ആ തിളച്ച വെള്ളം ഒഴിച്ചു.
അയാൾ രണ്ടാമതും വെള്ളം നിറക്കാൻ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതോടെ ബ്രിട്ടാനി ഡേവിസും, അനന്തിരവളും അവിടെ നിന്ന് ഭയന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ജൂൺ 17 -നാണ് സംഭവം. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരകൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 13 -ന് അവർ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു.
ഇരകൾ 1,000,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കയാണ്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നതായും അവർ ആരോപിച്ചു. ബ്രിട്ടാനിയുടെ നെഞ്ചിലും വയറ്റിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്. അന്ന് നടന്ന സംഭവങ്ങൾ അവിടെയുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അവ ഇപ്പോൾ വൈറലായി മാറുകയാണ്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയും ക്ഷേമവും ഗൗരവമായി എടുക്കുന്നുവെന്ന് ടാക്കോ ബെൽ റെസ്റ്റാറന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam