
ലക്നൗ : റെയിൽവെ അപകടങ്ങൾ നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിൽഷ പലതും അശ്രദ്ധ കാരണമാകും സംഭവിക്കുന്നത്. റെയിൽവെ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. ഇത്തരത്തിലൊരു അപകടം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയതിന്റെ ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്‌റ്റേഷനിൽ റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റിയാണ് റെയിൽവേ ജീവനക്കാരൻ രക്ഷപ്പെടുത്തിയത്. സ്റ്റേഷനിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ യുവതി പാളം ഉപയോഗിക്കുകയായിരുന്നു എന്നാണ് വീഡിയോയുടെ വിവരണം. ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കെ മഞ്ഞ നിറത്തിലുള്ള സൽവാർ കമീസ് ധരിച്ച യുവതി റെയിൽവേ പാളത്തിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
രാം സ്വരൂപ് മീണ എന്ന റെയിൽവേ ജീവനക്കാരൻ യുവതിയെ കണ്ടതിന് പിന്നാലെ ഓടി വന്ന് അവരെ പ്ലാറ്റ്ഫോലിക്ക് വലിച്ചിട്ടു. സെക്കന്റുകളുടെ വ്യത്യാസത്തിൽ അതിവേഗത്തിൽ ട്രെയിൻ അവർക്ക് തൊട്ടുപിന്നിലെ പാളത്തിലൂടെ കടന്നുപോയി. എന്നാൽ തന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട കുപ്പിയെടുക്കാൻ യുവതി വീണ്ടും ട്രെയിനിന്റെ അടുത്തേക്ക് പോകുന്നത് കാണുന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. ഭാഗ്യവശാൽ ഇവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.
“ഒരു കുപ്പിയുടെ വില മനുഷ്യജീവനേക്കാൾ കൂടുതലായിരിക്കില്ല” എന്ന് ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം, അവരെ വെറുതെ വിടരുതെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
അടുത്തിടെ ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഭർത്തന റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നതിന് മുമ്പ് പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയിലുള്ള വിടവിലേക്ക് ആ മനുഷ്യൻ വീഴുകയായിരുന്നു. എന്നാൽ പരിക്കുകളില്ലാതെ അയാൾ രക്ഷപ്പെട്ടു.
അതിവേഗത്തിൽ വന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പാളത്തിലേക്ക് വീണത്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആ മനുഷ്യൻ ട്രെയിനിനും പ്ലാറ്റ്ഫോം മതിലിനുമിടയിൽ സ്വയം ഞെരുങ്ങുകയായിരുന്നു. ട്രെയിൻ അയാളുടെ മുകളിലൂടെ കടന്നുപോയി. വൻ ജനക്കൂട്ടമാണ് പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. ട്രെയിൻ കടന്നുപോയ ശേഷം, അയാൾ എഴുന്നേറ്റ് പാളത്തിൽ നിന്ന് തന്റെ സാധനങ്ങൾ പെറുക്കിയെടുത്ത് നടന്നുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam