
പാലക്കാട്: പൊലീസ് മേധാവിയായിരുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്‍റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. സെന്‍കുമാര്‍ ബിജെപി പാളയത്തിലേക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. പൊലീസ് മേധാവി സ്ഥാനത്തെ ചൊല്ലി പിണറായി സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ കോടതി കയറിയപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഇടതുപക്ഷം ചോദ്യമാക്കിയത്.
സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ''ദീർഘകാല സുഹൃത്തു"ക്കളുമാണെന്നും ബല്‍റാം ചൂണ്ടികാട്ടി. ആ വിജയനെ ഓഡിറ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഊളകളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ ഒരാൾ ഇന്ന് നരേന്ദ്രമോഡി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ''ദീർഘകാല സുഹൃത്തു"ക്കളുമാണ്.
ആ വിജയനെ ഓഡിറ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഊളകളാണ് സർക്കാർ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവർക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്. റിട്ടയർമെന്റിന് ശേഷം അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാൾക്ക് മാത്രം.
പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുൻകൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങൾ സർവ്വീസിലിരിക്കുമ്പോൾ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാൽ അത് അന്തം കമ്മികൾക്ക് മാത്രം വിഴുങ്ങാൻ കഴിയുന്ന ന്യായമാണ്. പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാർത്ഥ്യം കൺമുന്നിൽ നിൽക്കുമ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam