
കൊച്ചി/ദില്ലി: ദേശീയതലത്തില്‍ ചര്‍ച്ചയായ ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയ ഡല്‍ഹിക്ക് തിരിച്ചു.
ഹൈക്കോടതി വിവാഹം റദ്ദാക്കിയെങ്കിലും തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാനാണ് ഇഷ്ടമെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് വന്നതാണെന്നും ഹാദിയ പറഞ്ഞു.
കൊച്ചി അന്തരാഷ്ട്രവിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്നെയാരും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതല്ല, തനിക്ക് നീതി ലഭിക്കണം, ജീവനിക്കാനാവശ്യമായ സംരക്ഷണം വേണം ഹാദിയ പറഞ്ഞു.
ഇന്ന് രാത്രിയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയേയും പിതാവ് അശോകനേയും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കുവാനാണ് സുപ്രീംകോടതി അശോകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ട്രെയിന്‍ മാര്‍ഗ്ഗം ഹാദിയയുമായി പോവാനിയിരുന്നു അശോകന്റെ തീരുമാനമെങ്കിലും പോലീസിന്റെ ഇടപെടല്‍ മൂലം യാത്ര വിമാനമാര്‍ഗ്ഗമാക്കുകയായിരുന്നു.ഡല്‍ഹിയിലെത്തുന്ന ഇവര്‍ക്കായി നാല് മുറികള്‍ കേരളഹൗസില്‍ ഒരുക്കിയിട്ടുണ്ട്.
ഹാദിയയുടെ ഭാഗം കേള്‍ക്കുന്നതിനായാണ് സുപ്രീംകോടതി ഇവരെ വിളിച്ചു വരുത്തുന്നത്. ഇത്ര കാലമായി വൈക്കത്തെ സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ഹാദിയ. പിതാവ് അശോകന്‍ അനുവദിച്ചവര്‍ മാത്രമാണ് ഇൗ കാലത്തിനിടയില്‍ ഹാദിയയെ വീട്ടിലെത്തി കണ്ടത്. മാധ്യമങ്ങള്‍ക്കൊന്നും തന്നെ ഇതുവരെ ഹാദിയയുടെ പ്രതികരണം ലഭ്യമായിരുന്നില്ല.
ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെ ഹൈക്കോടതിയെ അറിയിക്കാതെ യുവതിയുടെ വിവാഹം നടത്തിയതോടെയാണ് ഷെഫിന്‍ ജെഹാനും ഹാദിയയും തമ്മിലുള്ള വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്.
ഇതിനെതിരെ ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. ഹാദിയയുടെ പിതാവ് അശോകന്‍, കേരള സര്‍ക്കാര്‍, എന്‍ഐഎ എന്നിവരെ കൂടാതെ സിറിയയിലേക്ക് പോയ നിമിഷാ ഫാത്തിമയുടെ മാതാവ് ബിന്ദുവും ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയ്ക്ക് വിവാഹം റദ്ദാക്കാന്‍ അധികാരമുണ്ടോ എന്ന നിയമപ്രശ്‌നത്തിനാണ് പ്രധാനമായും സുപ്രീംകോടതി പരിശോധിക്കുന്നതെങ്കിലും ഹാദിയയുടെ മതംമാറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എന്‍ഐഎ നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തായിരിക്കും എന്നതും കേസിനെ സങ്കീര്‍ണമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam