തൃശൂർ സ്വദേശികളായ ദമ്പതികളുടെ 37 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ദമ്പതികൾ മെത്താഫിറ്റമിനുമായി പിടിയിലായതിനെ തുടർന്നാണ് എൻ ഡി പി എസ് നിയമ പ്രകാരമുള്ള നടപടി.
തൃശൂർ: ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികൾ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. എടത്തിരുത്തി സ്വദേശി അഖിൽ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പിൽ വീട്ടിൽ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. കഴിഞ്ഞ വർഷം സെപ്റ്റംബർ 29-ന് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കൽ വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായാണ് ഇരുവരും പിടിയിലായത്. പ്രതികൾക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാർഗ്ഗങ്ങളൊന്നുമില്ലെന്നും ഇവർ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച് സ്ഥാവര ജംഗമ സ്വത്തുക്കൾ സമ്പാദിച്ചെന്നും കണ്ടെത്തി.
ഇതേത്തുടർന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ വിലയുള്ള ജെ സി ബി, 6.5 ലക്ഷം രൂപയുടെ കാർ, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപ എന്നിവയുൾപ്പെടെ ആകെ 37,78,117 രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്‍റ് അതോറിറ്റിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. എൻ ഡി പി എസ് നിയമ പ്രകാരം 10 വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഏർപ്പെടുന്നവരുടെയും അവരുടെ സഹായികളുടെയും ബന്ധുക്കളുടെയും പേരിൽ ലഹരിമരുന്ന് പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്.


