
കൊല്‍ക്കത്ത: വളരെ പ്രതീക്ഷയോടെയാണ് സുചിത്ര അഭിമുഖത്തിനായി പോയത്. പക്ഷേ പാനലിലുള്ളവർ ചോദിച്ച ചോദ്യം കേട്ട് സുചിത്ര ശരിക്കും ഞെട്ടി പോയി. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനായാണ് സുചിത്രയെന്ന 30 കാരി ആത്മവിശ്വാസത്തോടെ എത്തിയത്.
2017 ല്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയയായതിന് ശേഷമാണ് ഹിരണ്‍മയ് ഡേ എന്ന പേരുമാറ്റി സുചിത്ര എന്ന പേര് ഇവര്‍ സ്വീകരിച്ചത്. തനിക്ക് ജോലി കിട്ടാൻ എംഎയും ബിഎഡ് ഡിഗ്രിയും മതിയാകുമെന്ന് സുചിത്ര പ്രതീക്ഷിച്ചു. പക്ഷേ പ്രതീക്ഷകളെല്ലാം വെറുതെയായി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും പ്രവൃത്തിപരിചയത്തെ കുറിച്ചും മാത്രമായിരുന്നില്ല പാനലിലുള്ളവർ സുചിത്രയോട് ചോദിച്ചതെന്ന് സുചിത്ര പറയുന്നു. എന്റെ മുലകള്‍ യഥാര്‍ത്ഥമാണോയെന്നും അതോ ഞാന്‍ പ്രസവിച്ച സ്ത്രീയാണോ എന്നുമായിരുന്നു പാനലിലുണ്ടായിരുന്നവർ ആദ്യം ചോദിച്ചതെന്ന് സുചിത്ര പറയുന്നു.
എന്റെ വിദ്യാഭ്യാസ യോഗ്യതയോ 10 വര്‍ഷത്തെ അനുഭവ സമ്പത്തൊന്നും അവർ നോക്കിയിരുന്നില്ല. ഒരു പുരുഷന്‍ സ്ത്രീയായതിന്റെ എല്ലാ അത്ഭുതങ്ങളും നിറഞ്ഞ നോട്ടമായിരുന്നു പാനലിൽ ഉണ്ടായിരുന്നവർക്ക്. ഈ ലോകത്തെ മറ്റെന്തൊക്കെ ഉള്‍ക്കൊണ്ടാലും പലര്‍ക്കും മൂന്നാംലിംഗക്കാരെ പരിഗണിക്കുക എന്നത് വലിയ പ്രയാസമാണ്. അത് ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് സുചിത്ര പറയുന്നു.
കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലായിരുന്നു ഞാന്‍ അഭിമുഖത്തിനായി പോയത്. പുരുഷന്‍മാര്‍ ഇടുന്ന വസ്ത്രം ധരിക്കണമെന്ന് പാനലിലുള്ള ഒരാള്‍ പറഞ്ഞു. എന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും ഞാന്‍ പുരുഷനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം അതിന് പറഞ്ഞ ന്യായം. ഓരോ ചോദ്യത്തിലും ഞാന്‍ അപമാനിക്കപ്പെടുകയായിരുന്നു. ആ സ്‌കൂളിലെ പ്രിന്‍സിപ്പളിന് അറിയേണ്ടത് ഞാന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടോ എന്നായിരുന്നു, മാത്രമല്ല എന്റെ മുലകള്‍ യഥാര്‍ത്ഥമാണോ എന്നുകൂടി അദ്ദേഹം ചോദിച്ചു. ഞാന്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ യുവതി അല്ലായിരുന്നെങ്കില്‍ അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നോയെന്ന് സുചിത്ര ചോദിക്കുന്നു.
കൊല്‍ക്കത്തയിലെ മറ്റൊരു സ്കൂളിൽ അധ്യാപികയായി താൻ ജോലി ചെയ്തിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. അവിടെ എല്ലാവരും വലിയ സഹകരണമായിരുന്നു. സര്‍ജറിക്ക് ശേഷവും ഞാന്‍ അവിടെ തന്നെ റീജോയിന്‍ ചെയ്യുന്നതില്‍ മാനേജുമെന്റിന് സന്തോഷവുമായിരുന്നു. പൂര്‍ണമായും സ്ത്രീയായി മാറിയ ശേഷം അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള കുട്ടികള്‍ക്കായിരുന്നു അവിടെ ക്ലാസെടുത്തിരുന്നതെന്ന് സുചിത്ര പറഞ്ഞു. കൊല്‍ക്കത്ത സ്‌കൂളില്‍ നിന്നും നേരിട്ട അപമാനത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് സുചിത്ര.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam