ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തും; പെരിയാറില്‍ പ്രളയം, തീരത്ത് അതീവ ജാഗ്രത

By Web TeamFirst Published Aug 10, 2018, 5:22 PM IST
Highlights

ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനം. വൈകിട്ട് അഞ്ച് മണി മുതൽ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചത്.

ഇടുക്കി: ഇടുക്കി ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനം. വൈകിട്ട് അഞ്ച് മണി മുതൽ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നത്. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ പുറത്തേക്ക് ഒഴുക്കിവിടുന്നതിലും കൂടുതല്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ്. നിലവില്‍ 2401.76 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തടിയമ്പാട് ചപ്പാത്തുകൾ തകർന്ന് 20 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു. 

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്. 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ  മുഴുവന്‍ ഷട്ടറുകളും നേരത്തേ തുറന്നത്. ഇന്നലെ ചെറുതോണി ഡാമിന്‍റെ  ആദ്യ ഷട്ടര്‍ ട്രയില്‍ റണിനായി തുറന്നിരുന്നു. കനത്ത മഴയെത്തുടർന്ന് ഇന്നു പുലർച്ചെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകളും തുറന്നു. രാവിലെ പതിനൊന്നരയോടെ നാലമാത്തെ ഷട്ടറും ഉച്ചക്ക് ഒന്നരയ്ക്ക് അഞ്ചാമത്തെ ഷട്ടറും തുറന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പിൽ കുറവുണ്ടായില്ല. 

ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. സെക്കന്‍റിൽ 750 ഘന അടി വെള്ളം തുറന്നുവിടാനുള്ള തീരുമാനം കൂടി എത്തിയതോടെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്. ഇരുകരകളിലേയും വൻവൃക്ഷങ്ങളെ കടപുഴക്കി ഉഗ്രരൂപിയായി പെരിയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ഇടവേളകളില്ലാതെ ഉച്ചഭാഷിണികളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. 

ദൃശ്യങ്ങള്‍ കാണാം...

തത്സമയ ദൃശ്യങ്ങള്‍...


ലോവർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് മണിക്കൂറുകൾക്കകം ജലപ്രവാഹം എറണാകുളം ജില്ലയിൽ എത്തുമെന്നാണ് നിലവിലെ നിഗമനം. അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. രാത്രിയിലും ഇതേ അളവിൽ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിച്ചിട്ടുണ്ട്. സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതുകൊണ്ട് ഇതുവരെ ആളപായമോ മറ്റപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിൽ വെള്ളം വലിയതോതിൽ ഉയരുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്, മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. 

ദുരന്തനിവാരണ സേനയുടെ രണ്ട് ബെറ്റാലിയൻ ചെറുതോണിയിൽ എത്തിച്ചേർന്നു. പൊലീസും അഗ്നിരക്ഷാ സേനയും സുസജ്ജമായി തുടരുന്നു. നേരത്തേ 10 മിനുട്ട് ഇടവേളയിലാണ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതെങ്കിൽ ഇപ്പോൾ തുടർച്ചയായി സുരക്ഷാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ കുട്ടികൾ, സ്ത്രീകൾ എന്ന ക്രമത്തിലാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചെറുതോണി പാലത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ട് അതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പെരിയാറിന്‍റെ തീരത്തുനിന്ന് മുന്നൂറു മീറ്റർ അകലം വരെ ആരെയും പ്രവേശിപ്പിക്കുന്നില്ല.

റവന്യൂ അധികൃതർ ഓരോ വീട്ടിലും നേരിട്ടെത്തി സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. 240 വീടുകളിലെങ്കിലും ഉള്ളവരെ ഒഴിപ്പിക്കാനാണ് തീരുമാനം. ഓരോ പഞ്ചായത്തിലും രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരികളേയും വലിയ വാഹനങ്ങളേയും ഇടുക്കിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വെള്ളം ഉയരുന്നത് കാണാനെത്തുന്നവരേയും പുഴയോരത്തുനിന്ന് സെൽഫികൾ പകർത്താൻ ശ്രമിക്കുന്നവരേയും പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മീൻ പിടിക്കാൻ ശ്രമിക്കുന്നവരേയും തടയുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

click me!