
കൊച്ചി: അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്കും ഇന്റേർണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപികരിക്കണം എന്ന് ആവശ്യവുമായി ഡബ്ലൂസിസി ഹൈക്കോടതിയില്‍. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും
മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂസിസി പുതിയ ആവശ്യം ഉന്നയിച്ചത്. ഹർജി പരിഗണിക്കാനിരിക്കെ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.
വനിതകൾ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോൾത്തന്നെ നിലവിൽ ഉണ്ടെന്നാകും താരസംഘടനയായ അമ്മ അറിയിക്കുക. ഡബ്ല്യൂസിസിയുടെ ഹർജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയിൽ സംസ്ഥാന സർക്കാര്‍ സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാൻ കമ്മിറ്റിയുണ്ടെന്നാണ് 'അമ്മ' അധികൃതരുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് അമ്മ ജനറല്‍ സെക്രട്ടറി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam