
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എസ് ബി ഐ ബാങ്ക് ആക്രമണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായവര്‍ ബാങ്കിന് ഉളളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും, അവര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ കാണാത്തത് ദുരൂഹത ഉണര്‍ത്തുന്നതായി ശിവന്‍കുട്ടി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
പ്രവര്‍ത്തകര്‍ തറയിലേക്ക് കംപ്യൂട്ടര്‍ മറിച്ചിട്ടെങ്കില്‍ അതിന്‍റെ ചില്ലുകള്‍ ഉടഞ്ഞ് പോകേണ്ടതായിരുന്നു. ബാങ്കിന്‍റെ എല്ലാ മൂലയിലും സ്ഥാപിച്ച സിസിടിവിയില്‍ എവിടെയും അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞില്ലെന്ന് ബാങ്ക് ജീവനക്കാരുടെ വാദത്തില്‍ ദുരൂഹതയുണ്ട്. പൊലീസ് ജാഗ്രതയോടെ കൂടി അന്വേഷണം നടത്തി സത്യ സ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
മുഖ്യസമര കേന്ദ്രത്തിന് മുന്നിലെ എസ് ബി ഐ ബാങ്ക് രണ്ട് ദിവസവും തുറന്ന് വെച്ച് ഓഫീസിനുളളില്‍ നിന്ന് പ്രകോപനപരമായ അഭിപ്രായങ്ങള്‍ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ അവരുടെ തന്നെ സുഹൃത്തുക്കളായ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ബാങ്കിന് ഉളളില്‍ കടന്നു എന്നത് ശരിയാണങ്കിലും അവര്‍ അക്രമം നടത്തിയില്ലെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്നും ശിവന്‍കുട്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam