
ഇടുക്കി: മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ നടുറോഡില്‍ യാത്രക്കാരെ വിറപ്പിച്ച് അക്രമാസക്തനായ കൊലകൊമ്പന്‍. റോഡിന് മധ്യത്തില്‍ നിലയുറപ്പിച്ച കാട്ടാന രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. മൂന്നാറില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ കന്നിമലയ്ക്കും പെരിയവര എസ്റ്റേറ്റിന് ഇടയ്ക്കുളള ഭാഗത്തായിരുന്നു കാട്ടാന നിലയുറപ്പിച്ചത്. റോഡില്‍ നിലയുറപ്പിച്ച ആന ഇടയ്ക്കിടയ്ക്ക് ആക്രമാസക്തനായത് സ്ഥലത്ത് പരിഭാന്ത്രി പരത്തി.
ചുറ്റും നിരന്ന വാഹനങ്ങള്‍ക്കെതിരെയും ആള്‍ക്കാര്‍ക്കെതിരെയും കാട്ടാന അക്രമാസക്തനായി പാഞ്ഞടുത്തു. എന്നാല്‍ ആനയെ പ്രോകപിപ്പിച്ച് ജനങ്ങള്‍ മൊബൈലില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചതും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കി. പിന്‍കാലില്‍ മുടന്തി നീങ്ങിയ കാട്ടാന എതു സമയത്തും അപകടം ഉണ്ടാക്കാവുന്ന നിലയിലായിരുന്നു. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ വഴിയില്ലാതായതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി.
വാഹനങ്ങള്‍ ഹോണ്‍മുഴക്കിയിട്ടും റോഡില്‍ നിന്നും ആന മാറുവാന്‍ കൂട്ടാക്കാത്തതോടെ വാഹനങ്ങളിലെ യാത്രക്കാര്‍ ഇറങ്ങി കാഴ്ച്ചക്കാരാവുകയും ചെയ്തു. ആന നിന്ന സ്ഥലത്ത് റോഡിന് അധികം വീതിയില്ലാതിരുന്നത് വാഹനങ്ങള്‍ കടന്നുപോകുവാന്‍ അവസരമില്ലാതാക്കി. ആനക്കാഴ്ച അപ്രതീക്ഷിതമായി ലഭിച്ചതോടെ കാഴ്ചക്കാര്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുവാന്‍ മത്സരിക്കുകയും ചെയ്തു. ആള്‍ക്കാര്‍ ബഹളം വര്‍ദ്ധിച്ചതോടെ ആന തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുക്കുകയും ചെയ്തു. ബസുകളടക്കമുള്ള വാഹനങ്ങളുടെ നേരേയും ഇടയ്ക്ക് പാഞ്ഞടുത്തു.
ആനയുടെ ആക്രമണത്തില്‍ മറയൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റാ സുമോയ്ക്ക് കേടു പറ്റുകയും ചെയ്തു. എസ്‌റ്റേറ്റുകളില്‍ നിന്നെത്തിയ തൊഴിലാളികള്‍ ആനയെ കാട്ടിലേയ്ക്ക് അയക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. വൈകിട്ട് മൂന്നു മണിയോടെ റോഡിലെത്തിയ കാട്ടാന അഞ്ചരയോടെയാണ് കാട്ടിലേയ്ക്ക് മടങ്ങിയത്. കാട്ടാന റോഡിലിറങ്ങി പരിഭ്രാന്തി പരത്തി മണിക്കൂറുകളായിട്ടും സ്ഥലത്ത് എത്താതിരുന്ന പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam